മണിപ്പൂരിൽ സ്കൂളിന് മുന്നിൽ സ്ത്രീയെ വെടിവച്ചു കൊന്നു 

ഇംഫാൽ: രണ്ടു മാസത്തിലേറെയായി കലാപം അടങ്ങാത്ത മണിപ്പൂരിൽ സ്കൂളിന് മുന്നിൽ സ്ത്രീയെ അക്രമികൾ വെടിവെച്ച് കൊന്നു.

കലാപത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ വീണ്ടും തുറന്ന് ഒരു ദിവസം മാത്രം കഴിയുകയാണ് സംഭവം.

ഇംഫാൽ വെസ്റ്റിൽ കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ശിശു നികേതൻ സ്കൂളിന് പുറത്താണ് സംഭവം.

മണിക്കൂറുകൾക്ക്മുമ്പ് തൗബാൽ ജില്ലയിൽ അക്രമാസക്തരായ ജനക്കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥന്റെ വീടിന് തീയിട്ടിരുന്നു.

ഇന്ത്യൻ റിസർവ് ബറ്റാലിയൻ (ഐ.ആർ.ബി.) ഉദ്യോഗസ്ഥന്റെ വീടാണ് കത്തിച്ചത്.

എന്നാൽ, പോലീസ് ആയുധപ്പുരയിൽ തോക്കുകൾ കൊള്ളയടിക്കാനുള്ള കലാപകാരികളുടെ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥൻ പരാജയപ്പെടുത്തി.

കഴിഞ്ഞ ദിവസം ഐ.ആർ.ബി.യുടെ ക്യാമ്പിലേക്ക് 700-800 പേരടങ്ങുന്ന ജനക്കൂട്ടം ഇരച്ചുകയറാൻ ശ്രമിക്കുകയും ഏറ്റുമുട്ടലിൽ റൊണാൾഡോ എന്ന 27കാരൻ കൊല്ലപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജനക്കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥന്റെ വീടിന് തീയിട്ടത്.

ഗ്രാമത്തിലെ വീടുകൾക്ക് കാവൽ നിൽക്കുകയായിരുന്ന ഹമാർ യുവാവിനെ വെടിവെച്ചു കൊന്ന ശേഷം തലയറുത്ത് മാറ്റി പ്രദർശിപ്പിച്ച വാർത്തയും മണിപ്പൂരിൽനിന്ന് പുറത്തുവന്നിരുന്നു.

ഇംഫാൽ വെസ്റ്റ്, കാങ്‌പോക്‌പി ജില്ലകളുടെ അതിർത്തിയിലെ ലുവാങ്‌ഷാൻഗോൾ-ഫൈലെങ് മേഖലയിൽ ഇരുസംഘങ്ങൾ തമ്മിൽ വെടിവെപ്പ് നടന്നതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us