രാഷ്ട്രീയ വനവാസം അവസാനിച്ച് ജനാര്‍ദന റെഡ്ഢി കര്‍ണാടക നിയമസഭയിലേക്ക്

ബിജെപി ബന്ധം ഉപേക്ഷിച്ച് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ഖനി രാജായെന്ന് അറിയപ്പെടുന്ന ജനാര്‍ദന റെഡ്ഢി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിധാന്‍ സൗധയില്‍. കൊപ്പാള ജില്ലയിലെ ഗംഗാവതിയില്‍ നിന്ന് കല്യാണ രാജ്യ പ്രഗതിപക്ഷ എന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചതോടെയാണ് റെഡ്ഢിയുടെ 13 വര്‍ഷം നീണ്ട രാഷ്ട്രീയ വനവാസം അവസാനിച്ചത്.

2011ല്‍ ആയിരുന്നു ജനാര്‍ദന റെഡ്ഢി ഇതിന് മുന്‍പ് അവസാനമായി കര്‍ണാടക നിയമസഭയില്‍ ഇരുന്നത്. മന്ത്രി ആയിരുന്ന ജനാര്‍ദന റെഡ്ഢിക്കെതിരെ കര്‍ണാടക ലോകായുക്ത ആയിരുന്നു ഖനന അഴിമതി കണ്ടെത്തിയത്. കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കപ്പെട്ടതോടെ റെഡ്ഢിക്ക് മന്ത്രിസ്ഥാനം നഷ്ടമായി. 2015-ല്‍ സുപ്രീംകോടതി ഉപാധികളോടെ ജാമ്യം നല്‍കിയെങ്കിലും റെഡ്ഢിക്ക് പാര്‍ട്ടി അപ്രഖ്യാപിത അയിത്തം കല്‍പ്പിച്ചു.റെഡ്ഢിയും ബിജെപിയുമായുള്ള ബന്ധം പിന്നീട് ഒരിക്കലും പഴയത് പോലെ ആയില്ല. ആദ്യം യെദ്യുരപ്പയും പിന്നീട് ബിജെപി ദേശീയ നേതാക്കളും കൈവിട്ടതോടെ ജനാര്‍ദന റെഡ്ഢി ബിജെപിയുടെ കര്‍ണാടക ചിത്രത്തില്‍ നിന്ന് പതിയെ മാഞ്ഞു തുടങ്ങി. മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജുമായായിരുന്നു ജനര്‍ദന റെഡ്ഢിക്കും സഹോദരന്‍ സുധാകര്‍ റെഡ്ഢിക്കും കൂടുതല്‍ അടുപ്പം. സുഷമ സ്വരാജിന്റെ മരണത്തോടെ ജനാര്‍ദന റെഡ്ഢിക്ക് പാര്‍ട്ടിയുമായുളള ഇഴയടുപ്പം പൂര്‍ണമായും നഷ്ടമായി. സഹോദരന്‍ പാര്‍ട്ടിയില്‍ തുടര്‍ന്നെങ്കിലും ജനാര്‍ദന റെഡ്ഢി ബിജെപി ബന്ധം അവസാനിപ്പിച്ച് പുതിയ പാര്‍ട്ടി രൂപീകരണവുമായി മുന്നോട്ട് പോയി.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലാതെയായിരുന്നു 20 സീറ്റുകളില്‍ ജനാര്‍ദന റെഡ്ഢിയുടെ കെആര്‍പിപി മത്സരിച്ചത്. ബിജെപി തന്നെ പന്ത് തട്ടിയെന്നും ഇനിയാര്‍ക്കും തട്ടികളിക്കാന്‍ നിന്ന് കൊടുക്കില്ലെന്നും പ്രഖ്യാപിച്ചായിരുന്നു പാര്‍ട്ടി ചിഹ്നമായ ഫുട്‌ബോള്‍ അദ്ദേഹം പ്രകാശനം ചെയ്തത്. 20 സ്ഥാനാര്‍ഥികളില്‍ ജനര്‍ദന റെഡ്ഢിക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് വിജയം നേടാനായത്.ഗംഗാവതിയിലെ ബിജെപി സ്ഥാനാര്‍ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി 66, 213 വോട്ടുകള്‍ നേടി വിജയിച്ചായിരുന്നു റെഡ്ഢിയുടെ പ്രതികാരം. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജനാര്‍ദന റെഡ്ഢി നിയമസഭയില്‍ എത്തുമ്പോള്‍ മാതൃ സംഘടനയായ ബിജെപി പ്രതിപക്ഷത്താണ്. ഒരു കാലത്ത് റെഡ്ഢിയെ ഒപ്പം നിര്‍ത്തുകയും പിന്നീട് ഒറ്റപ്പെടുത്തുകയും ചെയ്ത ബി എസ് യെദ്യുരപ്പ ഉള്‍പ്പടെയുളള ആരും തന്നെ നിയമസഭയില്‍ ഇന്നില്ല. പഴയ സന്തത സഹചാരിയും ബിജെപിയുടെ കരുത്തനായ നേതാവുമായ ബി ശ്രീരാമുലുവും പരാജയം രുചിച്ച് നിയമസഭയ്ക്ക് പുറത്താണ്.പ്രോടെം സ്പീക്കര്‍ക്ക് മുന്‍പാകെ തിങ്കളാഴ്ച ജനാര്‍ദന റെഡ്ഢി നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us