പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28 ന് രാജ്യത്തിന് സമര്‍പ്പിക്കും.

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 28 ന് രാജ്യത്തിന് സമര്‍പ്പിക്കും. രണ്ടാം മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം. വരുന്ന വര്‍ഷകാല സമ്മേളനം നടക്കുക പുതിയ മന്ദിരത്തിലായിരിക്കും.

ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച നിലവിലെ പാര്‍ലമെന്റ് മന്ദിരത്തിന് പകരമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. ആത്മനിര്‍ഭര്‍ ഭാരതിന്റെ അടയാളമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉയര്‍ന്നത്. മാര്‍ച്ച് അവസാനം പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിരത്തിലെത്തി നിര്‍മാണ പുരോഗതി വിലയിരുത്തിയിരുന്നു. പ്രധാന കവാടത്തിന് പുറമേ ത്രികോണാകൃതിയിലുളള കവാടവും മികച്ച സൗകര്യങ്ങളും ഒരുക്കിയാണ് പാര്‍ലമെന്റ് മന്ദിരം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

65,000 ചതുരശ്രമീറ്ററില്‍ നാല് നിലകളുളള മന്ദിരത്തില്‍ 1200 എംപിമാര്‍ക്ക് ഒരേ സമയം ഇരിക്കാനാകും വിധമാണ് നിര്‍മാണം.

ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡ് ആണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം നിര്‍വ്വഹിച്ചത്. ഇന്ത്യയുടെ ജനാധിപത്യ, സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് നിര്‍മാണം. 2020 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ കെട്ടിടസമുച്ചയത്തിന്റെ നിര്‍മാണത്തിന് തറക്കല്ലിട്ടത്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരവും കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്തത്.

എംപിമാര്‍ക്കുളള ലോഞ്ച്, ലൈബ്രറി, വിവിധ പാര്‍ലമെന്ററി സമിതികള്‍ക്കായുളള മുറികള്‍, ഭക്ഷണം കഴിക്കാനുളള സ്ഥലം, വിശ്രമസ്ഥലം തുടങ്ങി വിശാലമായ സൗകര്യങ്ങളോടെയാണ് പാര്‍ലമെന്റ് മന്ദിരം ഒരുങ്ങുന്നത്.

സ്ഥലപരിമിതി മൂലം അംഗങ്ങള്‍ വീര്‍പ്പുമുട്ടിയിരുന്ന സാഹചര്യത്തിലാണ് മികച്ച സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us