ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് കിംഗ്‌സിനെ നാല് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. പഞ്ചാബ് ഉയര്‍ത്തിയ വിജയലക്ഷ്യം രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ രാജസ്ഥാന്‍ മറികടന്നു.

ധരംശാലയില്‍ ജയത്തില്‍ കുറഞ്ഞൊന്നും മതിയായിരുന്നില്ല ഇരുടീമുകള്‍ക്കും. അവസാന ഓവര്‍വരെ നീണ്ട പോരാട്ടത്തില്‍ രാജസ്ഥാന്‍ ജയം നേടിയപ്പോള്‍ പഞ്ചാബ് പുറത്തേക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് മോശം തുടക്കമായിരുന്നു. പ്രഭ്‌സിമ്രന്‍ സിംഗ് വെറും രണ്ട് റണ്ണെടുത്ത് മടങ്ങി. ശിഖര്‍ ധവാനൊപ്പം ചേര്‍ന്ന് അഥര്‍വ ആക്രമിച്ച് കളിച്ചെങ്കിലും ക്രീസില്‍ അധികം ആയുസുണ്ടായിരുന്നില്ല. അവസാന മത്സരത്തിലെ വിജയശില്‍പിയായ ലിയാം ലിവിങ്സ്റ്റണിനും തിളങ്ങാനായില്ല. സാം കറന്‍, ജിതേഷ് ശര്‍മ, ഷാറൂഖ് ഖാന്‍ എന്നിവരുടെ ഇന്നിംഗ്‌സാണ് പഞ്ചാബിന് തുണയായത്. അവസാന ഓവറില്‍ സാം കറന്‍-ഷാറൂഖ് ഖാന്‍ സഖ്യം കത്തിക്കയറിയതോടെ ടീം പൊരുതാവുന്ന സ്‌കോറിലെത്തി. ചഹലെറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 28 റണ്‍സാണ് ഇരുവരും നേടിയത്. മറുവശത്ത് ജോസ് ബട്‌ലര്‍ അക്കൗണ്ട് തുറക്കാതെ മടങ്ങിയെങ്കിലും രാജസ്ഥാന് പിഴച്ചില്ല. ജയ്‌സ്വാള്‍-പടിക്കല്‍ സഖ്യം തകര്‍ത്തടിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു. എന്നാല്‍ പടിക്കലിനെ പുറത്താക്കി അര്‍ഷ്ദീപ് സിംഗ് രാജസ്ഥാന് പ്രഹരമേല്‍പിച്ചു. സഞ്ജുവും ജയ്‌സ്വാളും പിന്നാലെ മടങ്ങിയതോടെ ടീം സമ്മര്‍ദത്തിലായി. പിന്നീട് ക്രീസിലെത്തിയ ഹെറ്റ്‌മെയര്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ ടീം ജയത്തിനരികെ. ഹെറ്റ്‌മെയറെ പുറത്താക്കി സാം കറന്‍ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കിയെങ്കിലും ജയിക്കാന്‍ മതിയായിരുന്നില്ല. ധ്രുവ് ജുറലും ട്രെന്‍ഡ് ബോള്‍ട്ടും ചേര്‍ന്ന് ജയം പൂര്‍ണമാക്കി. പട്ടികയില്‍ മുംബൈയെ പിന്തള്ളി രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറിയെങ്കിലും തുലാസില്‍ തന്നെയാണ് ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us