കർണാടകയിലെ മുസ്ലിം സംവരണം നിർത്തലാക്കിയ നടപടി, സ്റ്റേ ഇന്ന് അവസാനിക്കും

ന്യൂഡൽഹി: കര്‍ണാടകയില്‍ നാലു ശതമാനം മുസ്ലിം സംവരണം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനുള്ള സ്റ്റേ ഇന്ന് അവസാനിക്കും.

സംവരണം റദ്ദാക്കിയ തീരുമാനത്തിന് എതിരായ ഹർജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൂടുതല്‍ സമയം തേടുകയായിരുന്നു. മുസ്ലിം സംവരണ കേസ് ഇതിനകം തന്നെ നാലു തവണ മാറ്റിയതാണെന്ന് ഹർജിക്കാര്‍ക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ ഓര്‍മിപ്പിച്ചിരുന്നു. തുടര്‍ന്നാണ് നിലവിലെ സ്ഥിതി തുടരാനുള്ള ഉത്തരവ് നീട്ടുകയാണെന്ന് കോടതി അറിയിച്ചത്.

മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്ക് മാത്രം സംവരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിക്കവേ കര്‍ണാടക സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. മുസ്‌ലിം സംവരണം ഭരണഘടനയുടെ 14,15,16 ആര്‍ട്ടിക്കിളുകള്‍ക്കും സാമൂഹിക നീതിയുടെയും മതേതരത്വത്തിന്റെയും അടിസ്ഥാന തത്വങ്ങള്‍ക്കും എതിരാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

കര്‍ണാടകയില്‍ മുസ്‌ലിം സമുദായത്തിന് നിലവിലുണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കിയ ബി.ജെ.പി സര്‍ക്കാര്‍ രണ്ട് ശതമാനം വീതം വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് വീതിച്ചുനല്‍കുകയായിരുന്നു.

ഇതിനുപിന്നാലെ മുസ്‌ലിം സംവരണം പൂര്‍ണമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഉണ്ടാവരുതെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ വീഴാതെ മുസ്‌ലിം സംവരണം ഇല്ലാതാക്കിയ ബി.ജെ.പി സര്‍ക്കാര്‍ എസ്.സി, എസ്.ടി, വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങളുടെ സംവരണ ക്വാട്ട വര്‍ധിപ്പിച്ചെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us