ബെംഗളൂരുവിലേക്കുള്ള ബസിൽ യുവതിയെ കുത്തി കൊല്ലാൻ ശ്രമം,ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു 

ബെംഗളൂരു: മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിൽ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ചു, കുത്തിയ യുവാവ് കഴുത്തറുത്ത് ആത്മഹത്യക്കും ശ്രമിച്ചു.

മൂന്നാർ ബെംഗളൂരു സ്വിഫ്റ്റ് ബസിൽ ഇന്നലെ രാത്രി പതിനൊന്നോടെ മലപ്പുറം വെന്നിയൂരിൽ വച്ചായിരുന്നു അക്രമം. ഗൂഢല്ലൂർ ചെമ്പക്കൊല്ലി വീട്ടിൽ വാസുവിന്റെ മകൾ സീനയ്ക്കാണ് കുത്തേറ്റത്. വയനാട് മൂലങ്കാവ് സ്വദേശി സനിലാണ് ആക്രമിച്ചത്.

യുവതി അങ്കമാലിയിൽ നിന്നും യുവാവ് എടപ്പാളിൽ നിന്നുമാണ് ബസിൽ കയറിയത്. ഇരുവരും ബസിന്റെ പിൻവശത്തെ സീറ്റുകളിലായിരുന്നു. ബസ് ചങ്കുവെട്ടിയിൽ ഭക്ഷണത്തിനായി നിർത്തിയിരുന്നു. തുടർന്നുള്ള യാത്രയിൽ വെന്നിയൂരിലെത്തിയപ്പോഴാണ് കത്തിപോലുള്ള ആയുധംകൊണ്ട് യുവാവ് യുവതിയുടെ നെഞ്ചിൽ കുത്തിയത്. യുവാവ് സ്വയം കഴുത്തറുക്കാനും ശ്രമിച്ചു. ഇരുവരെയും ഉടൻ തിരൂരങ്ങാടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമാണ്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. ഇരുവരും പരിചയത്തിലുള്ളവരാണ് എന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us