തൃശൂർ: അവണൂരിലെ ശശീന്ദ്രന്‍റെ മരണം കൊലപാതകം. മരണത്തിൽ 25 കാരനായ മകന്‍ മയൂരനാഥിന്‍റെ അറസ്റ്റ് മെഡിക്കല്‍ കോളേജ് പോലീസ് രേഖപ്പെടുത്തി.
അച്ഛനോടുള്ള പക മൂലമാണ് പ്രഭാത ഭക്ഷണത്തിൽ വിഷം കലർത്തി കൊല നടത്തിയതെന്ന് മകന്‍ പോലീസിന് മൊഴി നല്‍കി.കടലക്കറിയിലാണ് വിഷം കലർത്തിയതെന്ന് മയൂരനാഥന്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു.ഓണ്‍ലെെനില്‍ നിന്നും വിഷക്കൂട്ടുകള്‍ വാങ്ങി വീട്ടില്‍ വെച്ച് വിഷം സ്വയം നിർമ്മിക്കുകയായിരുന്നുവെന്നും പ്രതി പോലീസിനോട് വ്യക്തമാക്കി.
പോസ്റ്റ്മോർട്ടത്തിൽ ഭക്ഷ്യവിഷബാധയല്ലെന്നും വിഷാംശം തന്നെയാണ് മരണത്തിന് ഇടയാക്കിയതെന്നുമുള്ള നിഗമനത്തിലെത്തിയതോടെയാണ് പൊലീസ് മകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇതോടെയാണ് കൊലപാതാകത്തിന്‍റെ ചുരുളഴിഞ്ഞത്.
ശശീന്ദ്രന്‍റെ ആദ്യ ഭാര്യയിലെ മകനാണ് ആയുര്‍വേദ ഡോക്ടറായ മയൂരനാഥന്‍. മയൂരനാഥന്‍റെ അമ്മ 15 വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. അമ്മയെ വേണ്ട വിധം അച്ഛൻ സംരക്ഷിക്കാതിരുന്നതാണ് ആത്മഹത്യ ചെയ്യാനിടയാക്കിയതെന്ന പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മകന്‍ പോലീസിനോട് വെളിപ്പെടുത്തി.
രണ്ടാനമ്മയോട് സ്നേഹവും വിരോധവും ഉണ്ടായിരുന്നില്ലെന്നും മയൂരനാഥന്‍ പോലീസിനോട് പറഞ്ഞു.
അച്ഛനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയെന്ന ഉദ്ദേശ്യമാണുണ്ടായിരുന്നത്. എന്നാല്‍, വീട്ടിലുള്ളവരും തോട്ടത്തിലെ തൊഴിലാളികളും ഭക്ഷണം കഴിച്ച് കുഴഞ്ഞു വീണതോടെ ആത്മഹത്യാശ്രമം പാളുകയായിരുന്നു. താൻ തന്നെയാണ് കൃത്യം ചെയ്തതെന്നും ശിക്ഷ ഏറ്റെടുക്കാൻ സന്നദ്ധനാണെന്ന് മയൂരനാഥന്‍ സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]