ലോകത്തെ ഏറ്റവും വലിയ വ്യോമയാന കരാറില്‍ ഒപ്പിട്ട് എയര്‍ ഇന്ത്യ

ലോകത്തെ ഏറ്റവും വലിയ വ്യോമയാന കരാറില്‍ എയര്‍ ഇന്ത്യ ഒപ്പിട്ടു. ഫ്രാന്‍സിന്റെ എയര്‍ബസില്‍ നിന്നും അമേരിക്കയുടെ ബോയിങ്ങില്‍ നിന്നുമായി 470 വിമാനങ്ങള്‍ വാങ്ങും. ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വിമാന ഇടപാടാണ് എയര്‍ ബസുമായി തീരുമാനിച്ചത്. ഫ്രഞ്ച് നിര്‍മാതാക്കളായ എയര്‍ബസില്‍ നിന്ന് 250 വിമാനങ്ങളും യുഎസ് കമ്പനിയായ ബോയിങ്ങില്‍ നിന്ന് 220 വിമാനങ്ങളും വാങ്ങാനാണു കരാറായത്.

34 ലക്ഷം കോടി രൂപയുടെ കരാറാണ് പ്രഖ്യാപിച്ചത്. ഇന്ത്യ- അമേരിക്ക വിമാനക്കരാര്‍ ചരിത്രപരമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. സാമ്പത്തിക സഹകരണത്തിന്റെ കരുത്ത് പ്രകടമാക്കുന്ന കരാറെന്നും ഇടപാട് അമേരിക്കയില്‍ 10 ലക്ഷം തൊഴില്‍ ലഭ്യമാക്കുമെന്നും ജോ ബൈഡന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യക്ക് ലോകരാജ്യങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയാക്കി മാറാന്‍ കഴിയുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സൗഹൃദത്തിലെ നാഴികക്കല്ലാണു കരാറെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രതികരിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യ – മെയ്ക്ക് ഫോര്‍ ദി വേള്‍ഡ് എന്ന സങ്കല്പത്തിലൂടെ വ്യോമയാന മേഖലയില്‍ കൂടുതല്‍ സാധ്യതകള്‍ തുറക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. വ്യോമയാന മേഖലയില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്നും അടുത്ത 15 വര്‍ഷത്തില്‍ 2,500 വിമാനങ്ങള്‍ ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us