മെട്രോ തൂൺ തകർന്ന് വീണ് അമ്മയും കുഞ്ഞും മരിച്ച സംഭവം, കുടുംബത്തിന് 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

ബെംഗളൂരു: മെട്രോ തൂണ്‍ തകര്‍ന്നുവീണ് അമ്മയും മൂന്ന് വയസുള്ള മകനും മരിച്ച സംഭവത്തില്‍ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ബെംഗളൂരുവിലെ നഗവാരയില്‍ ഔട്ടര്‍ റിംഗ് റോഡില്‍ എച്ച്‌ ബി ആര്‍ ലേ ഔട്ടില്‍ നിര്‍മാണത്തിലിരുന്ന ബെംഗളൂരു മെട്രോയുടെ തൂണ്‍ തകര്‍ന്നുവീണ് തേജസ്വിനി , മകന്‍ വിഹാന്‍ എന്നിവര്‍ മരിച്ച സംഭവത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് നഷ്ടപരിഹാരത്തുക നല്‍കുന്നത്. മെട്രോ തൂണ്‍ തകര്‍ന്നുവീണതിന്റെ കാരണം അന്വേഷിക്കാന്‍ അധികാരികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു .അതേസമയം, അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും (ബി എം ആര്‍ സി എല്‍) 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ തേജസ്വിനിയുടെ ഭര്‍ത്താവ് ലോഹിത്തിനും മകള്‍ക്കും പരുക്കേറ്റിരുന്നു.

ഇവരുടെ ചികിത്സാചെലവ് ഏറ്റെടുക്കുമെന്നും ബി എം ആര്‍ സി എല്‍ അറിയിച്ചിരുന്നു.ബംഗളൂരു മെട്രോയുടെ ഫേസ് 2 ബിയുടെ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ഈ സമയം റോഡിലൂടെ ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്ന കുടുംബത്തിന് മേലേയ്ക്ക് തൂണ്‍ തകര്‍ന്നുവീഴുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us