കടം തീർക്കാൻ നഗ്ന പൂജ നടത്തി, പ്രതികളെ അന്വേഷിച്ച് പോലീസ്

ബെംഗളൂരു: അച്ഛന്റെ കടം തീർക്കാൻ മകനെ കൊണ്ട് നഗ്ന പൂജ ചെയ്യിച്ചു. 15 കാരനെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു. ഒക്ടോബര്‍ 2നാണ് കൊപ്പല്‍ റൂറല്‍ പോലീസ് സ്റ്റേഷനില്‍ കേസ്  സംബന്ധിച്ച   എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിലെ പ്രതി ആണ്‍കുട്ടിയെ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ചുവെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് നടന്ന സംഭവം, വീഡിയോ വൈറൽ ആയതോടെയാണ് പുറം ലോകം അറിയുന്നത്.

കുട്ടിയുടെ പിതാവിന് വീട് വെയ്ക്കുന്നതിനായി പ്രതി വായ്പ നല്‍കിയിരുന്നതായി പോലീസ് പറയുന്നു. എന്നാല്‍ വായ്പാ തുക തിരിച്ചടയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അങ്ങനെയിരിക്കെയാണ് പ്രതി കുട്ടിയെ ചടങ്ങ് നടത്താന്‍ കൂട്ടി കൊണ്ടുപോയത്. ബെത്തലു സേവ (നഗ്ന പൂജ )നടത്തിയാല്‍ കടബാധ്യതയില്‍ നിന്ന് പിതാവിന് രക്ഷപ്പെടാം എന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്. കുട്ടി അത് വിശ്വസിച്ച്‌ ആചാരം നടത്താന്‍ സമ്മതം മൂളുകയും ചെയ്തു.

തന്റെ പിതാവിനെ കടബാധ്യതയില്‍ നിന്ന് രക്ഷിക്കാന്‍ കുട്ടി പല ജോലികള്‍ ചെയ്തിരുന്നു. പ്രതിക്കൊപ്പം തിമ്മസാഗര ഗ്രാമത്തിലെ ജല്‍ ജീവന്‍ മിഷനില്‍ പൈപ്പ് ലൈന്‍ ജോലിക്ക് പോയിരുന്നതായി കുട്ടിയുടെ മൊഴിയില്‍ പറയുന്നുണ്ട്. കുട്ടി പിന്നീട് മംഗളൂരുവിലെ ഒരു സ്വകാര്യ നിര്‍മ്മാണ സൈറ്റിലും ജോലിക്ക് പോയിരുന്നു.

ആചാരം നടത്തിയതിന്റെ വീഡിയോ വൈറലായതോടെയാണ് രക്ഷിതാക്കള്‍ സംഭവമറിയുന്നത്. ഗ്രാമം മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും ആരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്താനായില്ല. ഒടുവില്‍ കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശരണപ്പ, വിരൂപന ഗൗഡ, ശരണപ്പ തലവാര എന്നീ മൂന്ന് പേര്‍ പ്രതികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us