അയൽ സംസ്ഥാനത്ത് അസ്വസ്ഥത ഉണ്ടാക്കരുത്; കേന്ദ്ര മന്ത്രി രാജീവ്‌ ചന്ദ്രശേഖർ

ബെംഗളൂരു: അയല്‍സംസ്ഥാനത്ത് ക്രൂരമായ കൊലപാതകങ്ങള്‍ നടത്തുന്ന തീവ്രവാദികളുടെ സുരക്ഷിത താവളമായി കേരളം മാറിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ കുമാര്‍ നെട്ടാരുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ കര്‍ണാടക പോലീസ് കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്തതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകികള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത മോട്ടോര്‍ ബൈക്കാണ് ഉപയോഗിച്ചതെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. എന്തൊക്കെ സംഭവിച്ചാലും കര്‍ണാടക സര്‍ക്കാര്‍ പ്രതികളെ പിടികൂടും. പ്രതികളെ കണ്ടെത്തി സംരക്ഷിക്കുന്നതിനുപകരം, പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കര്‍ണാടക സര്‍ക്കാരുമായി സഹകരിക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തയ്യാറാവണം.

കേരളം പിഎഫ്‌ഐ, എസ്ഡിപിഐ എന്നിവയുമായി ബന്ധമുള്ള ഇത്തരം തീവ്രവാദികളുടെ സുരക്ഷിത താവളമായി മാറിയിരിക്കുന്നു. കേരള സര്‍ക്കാരിലെ ചില കോണുകളില്‍ നിന്ന് അവര്‍ അനുഭവിക്കുന്ന രാഷ്ട്രീയ സംരക്ഷണം കൊണ്ടാണ് അങ്ങനെയായത്. തങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് വിശ്വസിക്കുന്നതിനാല്‍ ആളുകള്‍ക്ക് ഇത്തരത്തിലുള്ള ക്രൂരമായ കൊലപാതകങ്ങള്‍ നടത്തുന്നത് എളുപ്പമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ പിടിക്കപ്പെടുമെന്ന് പ്രതികള്‍ക്കറിയാവുന്നതിനാല്‍ ഇത്തരം തീവ്രവാദികള്‍ ഒരിക്കലും കര്‍ണാടകയില്‍ ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us