മതപരിവർത്തന നിരോധന നിയമം, ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

ബെംഗളൂരു: കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍വന്നു. ഇന്ന് മതപരിവര്‍ത്തന നിരോധന നിയമ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്‌ലോട്ട് ഒപ്പിട്ടു.

കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭയോഗം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരുന്നു. ഓര്‍ഡിനന്‍സ് ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ നിയമനിര്‍മാണ കൗണ്‍സിലില്‍ അവതരിപ്പിച്ച്‌ അംഗീകാരം നേടാനാണ് സര്‍ക്കാര്‍ നീക്കം.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായി മുന്നോട്ടുപോയത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്ന് കഴിഞ്ഞ ഡിസംബര്‍ 23ന് മതപരിവര്‍ത്തന നിരോധന ബില്‍ (കര്‍ണാടക മത സ്വാതന്ത്ര്യ അവകാശ സംരക്ഷണ ബില്‍-2021) കര്‍ണാടക നിയമസഭയില്‍ പാസാക്കിയെങ്കിലും ഉപരിസഭയായ നിയമനിര്‍മാണ കൗണ്‍സിലില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം കുറവായതിനാല്‍ ബില്‍ അവതരിപ്പിച്ചിരുന്നില്ല.

തുടര്‍ന്ന് ജെ.ഡി-എസിന്റെ പിന്തുണയോടെ ഉപരിസഭയില്‍ കോണ്‍ഗ്രസിന്റെ ചെയര്‍മാനെ ബി.ജെ.പി പുറത്താക്കി മേല്‍ക്കൈ നേടിയിരുന്നു. ബില്ലിലെ എല്ലാ ഘടകങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഓര്‍ഡിനന്‍സ്. അടുത്ത സമ്മേളനത്തില്‍ നിയമ നിര്‍മാണ കൗണ്‍സിലില്‍ ബില്‍ പാസാക്കുന്നതുവരെ ഓര്‍ഡിന്‍സ് നിലവിലുണ്ടാകും.

75 അംഗങ്ങളുള്ള ഉപരിസഭയില്‍ നിലവില്‍ ഭൂരിപക്ഷമുള്ള ബി.ജെ.പി കേവല ഭൂരിപക്ഷത്തിന് ഒരുസീറ്റ് മാത്രം അകലെയാണ്. ഒഴിവുള്ള ഏഴ് സീറ്റുകളിലേക്ക് ദിവസങ്ങള്‍ക്കകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുസഭകളിലും ഭൂരിപക്ഷം ഉറപ്പാക്കിയാണ് ബി.ജെ.പി ഓര്‍ഡിനന്‍സുമായി രംഗത്തുവരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us