പോസ്കോ കേസ് സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പ്രതിയായ പോക്സോ കേസിന്റെ അന്വേഷണം കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിന്റെ അന്വേഷണമാണ് താത്കാലികമായി കോടതി തടഞ്ഞ് വെച്ചത്.

കോളേജില്‍ പോയ പെണ്‍കുട്ടി മടങ്ങിവന്നില്ല എന്ന് കാണിച്ച്‌ പിതാവ് ബെംഗളൂരു സിറ്റി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ പ്രതിക്കൊപ്പം കണ്ടെത്തിയത്. ഇതോടെ ആണ്‍കുട്ടിക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.

പിന്നീട് കുട്ടികളുടെ ഭാവിയെക്കരുതി രണ്ടു പേരുടെയും രക്ഷിതാക്കള്‍ ചേര്‍ന്ന് കേസ് അവസാനിപ്പിക്കാന്‍ ധാരണയിലെത്തുകയായിരുന്നു. ഇക്കാര്യം ആണ്‍കുട്ടിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. കുട്ടികള്‍ പ്രണയത്തിലായിരുന്നെന്നും അറിയിച്ചു.

അതേസമയം, പോക്സോവകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്തകേസ് ഒത്തു തീര്‍പ്പാക്കാനാവില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇതിനെതിരെ, സമാനമായ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ ഒത്തു തീര്‍പ്പിലെത്തി കേസ് തള്ളിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍ പ്പെടുത്തി. ഇതേത്തുടര്‍ന്ന് ആണ്‍കുട്ടിയുടെ പേരിലുള്ള കേസ് ഒഴിവാക്കാനാകുമോയെന്ന കാര്യത്തില്‍ തീര്‍പ്പാക്കും വരെ അന്വേഷണ നടപടികള്‍ തടഞ്ഞ് ജസ്റ്റിസ് എം.നാഗപ്രസന്ന ഉത്തരവിടുകയായിരുന്നു. മേയ് 24-ന് ഈ കേസ് വീണ്ടും കോടതി പരിഗണിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us