ഒറ്റാൽ വാസവൻ അന്തരിച്ചു 

കോട്ടയം : കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ ചകോരം ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ ‘ഒറ്റാല്‍’ സിനിമയിലെ നായകനും മത്സ്യത്തൊഴിലാളിയുമായ പുളിക്കിയില്‍ വാസവന്‍ അന്തരിച്ചു.

രക്ത സമ്മര്‍ദ്ദം കൂടിയതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ഒറ്റാലിലെ നായകനായിരുന്നു വാസുദേവന്‍. ജീവിതത്തില്‍ മീന്‍പിടുത്തക്കാരനായ അദ്ദേഹം സിനിമയില്‍ വല്യപ്പച്ചായി എന്നു വിളിക്കുന്ന താറാവ് കര്‍ഷകനായാണ് വേഷമിട്ടത്. വേമ്പനാട്ടു കായലില്‍ മത്സ്യബന്ധനം നടത്തിയിരുന്ന വാസുദേവനെ കണ്ട സംവിധായകന്‍ ജയരാജ് തന്റെ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഒറ്റാല്‍ കൂടാതെ ജയരാജിന്റെ തന്നെ ഭയാനകം, കാറ്റിലൊരു പായ്ക്കപ്പല്‍, മാ എന്നീ ചിത്രങ്ങളിലും വാസവൻ അഭിനയിച്ചിട്ടുണ്ട്. വളരെ കുറച്ചു സിനിമകൾ കൊണ്ട് തന്നെ അദ്ദേഹം സിനിമാ പ്രേമികളുടെ മനസ്സിൽ ഒരു ഇടം നേടിയിരുന്നു.

മത്സ്യബന്ധനം ഉപജീവനമായ ഇദ്ദേഹത്തിന് ഒറ്റാല്‍ സിനിമയ്ക്കു ശേഷം ജയരാജ് ഒരു വള്ളം സമ്മാനമായി നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വാസുദേവന്‍ പിന്നീട് ഇത് വിറ്റതും വാര്‍ത്തയായിരുന്നു. ഒറ്റാലിലെ തനിമയാര്‍ന്ന അഭിനയ ശൈലിയിലൂടെ ദേശീയതലത്തില്‍ ശ്രദ്ധ നേടിയ അദ്ദേഹം തന്റെ അഭിനയ ജീവിതം പാതി വഴിയിലുപേക്ഷിച്ച്‌ മടങ്ങുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us