ട്രാൻസ്‌ഫോർമറുകൾ മാറ്റുന്നതിൽ കാലതാമസം; ബെസ്‌കോം എംഡിക്ക് കർണാടക ഹൈക്കോടതി സമൻസ്

ബെംഗളൂരു: നഗരത്തിലെ ഫുട്‌പാത്തിൽ നിന്ന് ട്രാൻസ്‌ഫോർമറുകൾ മാറ്റുന്നതിൽ കാലതാമസം വരുത്തിയ ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം) മാനേജിംഗ് ഡയറക്‌ടർക്ക് കർണാടക ഹൈക്കോടതി സമൻസ് അയച്ചു.

ട്രാൻസ്‌ഫോർമറുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് 2020-ൽ വിങ് കമാൻഡർ ജിബി അത്രി (റിട്ടയേർഡ്) സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് റിതു രാജു അവസ്തി, ജസ്റ്റിസ് എസ് ആർ കൃഷ്ണ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

കോടതി മതിയായ സമയം അനുവദിച്ചിട്ടും, ഫുട്പാത്തിൽ നിന്ന് ട്രാൻസ്ഫോർമറുകൾ മാറ്റുന്നത് ഇതുവരെ ആരംഭിച്ചിട്ടില്ലന്നും ട്രാൻസ്ഫോമറുകൾ മാറ്റുന്നതിലെ കാലതാമസം പൊതുജനങ്ങളെ സാരമായി ബാധിക്കുന്നുവെന്നും ഇവയെല്ലാം ഫുട്പാത്തിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങൾ അപകടത്തിലാണെന്നും കോടതി പറഞ്ഞു. ട്രാൻസ്‌ഫോർമറുകൾ വേഗത്തിൽ മാറ്റാത്തതിന്റെ കാരണങ്ങൾ വിശദീകരിക്കാൻ ബെസ്‌കോം മാനേജിംഗ് ഡയറക്ടർ കോടതിയിൽ ഹാജരാകട്ടെ, എന്നും വാദം കേൾക്കുന്നത് അടുത്തയാഴ്ചത്തേക്ക് മാറ്റിവെച്ചുകൊണ്ട് കോടതി ഉത്തരവിൽ പറഞ്ഞു.

ഇതിന് മുമ്പ്, 5,245-ലധികം ട്രാൻസ്‌ഫോർമറുകൾ ഫുട്‌പാത്തിൽ നിന്ന് മാറ്റാൻ 18 മാസം അനുവദിച്ചുകൊണ്ട് 2022 മാർച്ച് 17 ന് വർക്ക് ഓർഡർ നൽകിയതായി ബെസ്‌കോമിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us