ആർഡബ്ല്യുഎഫും സമീപ പ്രദേശങ്ങളും ജാഗ്രത മുന്നറിയിപ്പിൽ

ബെംഗളൂരൂ: യെലഹങ്കയിലെ കാമ്പസിൽ പുലിയെ കണ്ടതിനെ തുടർന്ന് റെയിൽ വീൽ ഫാക്ടറിയിലും (ആർഡബ്ല്യുഎഫ്) സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രതയിൽ.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ്  പുലി ക്യാമ്പസിനുള്ളിൽ പ്രവേശിച്ചതായും അന്നുമുതൽ അവിടെ തന്നെ തുടരുന്നതായും സിസിടിവി ദൃശ്യങ്ങൾ വെളിപ്പെടുത്തിയത്. പുള്ളിപ്പുലി കാമ്പസിനുള്ളിൽ കയറിയതായി കർണാടക വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചിരുന്നു.

ശനിയാഴ്ച രാത്രിയാണ് പുലിയെ ആർഡബ്ല്യുഎഫ് ഉദ്യോഗസ്ഥർ കണ്ടതെന്നും ഞായറാഴ്ച രാവിലെയാണ് ഞങ്ങൾക്ക് പരാതി ലഭിച്ചതെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസർ (യെലഹങ്ക) മഞ്ജുനാഥ് പറഞ്ഞു. തുടർന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസ് സംഘം പരിസരം പരിശോധിക്കുകയും, അത് പുള്ളിപ്പുലിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തെന്നും ആർ‌ഡബ്ല്യുഎഫ് കാമ്പസിനുള്ളിൽ മൃഗത്തെ പിടിക്കാൻ ഒരു കൂട് സ്ഥാപിക്കുകയും കെണി വയ്ക്കുകയും ചെയ്തതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

എന്നാൽ പുലിയുടെ പ്രായവും മറ്റ് വിശദാംശങ്ങളും വനംവകുപ്പ് അധികൃതർക്ക് ഇനിയും കണ്ടെത്താനായിട്ടില്ല. മൃഗത്തെ കണ്ടത് പ്രദേശവാസികളെ വലച്ചിരിക്കുകയാണ്. ദൊഡ്ഡബല്ലാപുര റോഡിൽ ആയിരക്കണക്കിന് ആളുകൾ താമസിക്കുന്ന നിരവധി ഉയർന്ന അപ്പാർട്ട്മെന്റുകൾക്ക് പുറമെ ആർ‌ഡബ്ല്യുഎഫിലെ നൂറുകണക്കിന് ഓഫീസർമാരാണ് ക്യാമ്പസിനുള്ളിൽ താമസിക്കുന്നത്.

അടുത്ത കാലത്തൊന്നും ഇത്തരമൊരു സംഭവം കണ്ടിട്ടില്ലാത്ത പ്രദേശത്ത് ആദ്യമായാണ് വന്യമൃഗങ്ങളുടെ കടന്നുകയറ്റം റിപ്പോർട്ട് ചെയ്യുന്നതെന്നും മഞ്ജുനാഥ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us