യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ മോക്ക് ഡ്രിൽ; സ്യൂട്ട്കേസ് ബോംബുകൾ’ നിർവീര്യമാക്കി.

ബെംഗളൂരു: സ്‌ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടാൻ റെയിൽവേയുടെയും വിവിധ ഏജൻസികളുടെയും സജ്ജീകരണം വിലയിരുത്തുന്നതിനുള്ള 105 മിനിറ്റ് മോക്ക് ഡ്രിൽ ഇന്ന് രാവിലെ യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ നടന്നു.

പ്ലാറ്റ്‌ഫോം ആറിന് (തുമകുരു റോഡ് പ്രവേശനം) സമീപം ട്രെയിനിനുള്ളിലായി സ്യൂട്ട്‌കേസുകളിൽ ബോംബുകൾ ഉപേക്ഷിച്ചതായും അവ നിർവീര്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുന്നതും ഉൾപ്പെടുന്നതായിരുന്നു മോക്ക് ഡ്രിൽ രംഗങ്ങൾ. പാഴ്‌സൽ ഓഫീസിന് സമീപമുള്ള മുറ്റത്ത്‌ രാവിലെ  11.30ന് ആരംഭിച്ച ഡ്രിൽ ഉച്ചയ്ക്ക് 1.15 വരെ  നീണ്ടുനിന്നു.

വിവിധ സുരക്ഷാ ഏജൻസികളെ പ്രതിനിധീകരിച്ച് നൂറോളം വ്യക്തികളാണ് ഈ മോക്ക് ഡ്രില്ലിൽ പങ്കുചേർന്നത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്, ഗവൺമെന്റ് റെയിൽവേ പോലീസ്, ബെംഗളൂരു റെയിൽവേ ഡിവിഷനിലെ സുരക്ഷാ വിഭാഗം എന്നിവരുടെ പിന്തുണയോടെ സെന്റർ ഫോർ കൗണ്ടർ ടെററിസം, കർണാടകയിലെ ആഭ്യന്തര സുരക്ഷാ വിഭാഗം എന്നിവർ ചേർന്നാണ് അഭ്യാസം നടത്തിയതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. സ്‌നിഫർ നായ്ക്കളും അഭ്യാസത്തിൽ പങ്കാളികളായി.

കഴിഞ്ഞ വർഷം സെപ്തംബർ 30 നാണ് ദേശീയ ദുരന്ത നിവാരണ സേനയെ ഉൾപ്പെടുത്തി യശ്വന്ത്പൂരിൽ ഇതിനുമുൻപ് മോക്ക് ഡ്രിൽ നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us