മലയാളിയിൽ നിന്ന് തട്ടിയത് 45 കോടി; നഗരത്തിൽ നിന്ന് പ്രതിയെ പൊക്കി പോലീസ്

ബെംഗളൂരു: മലയാളിയിൽ നിന്ന് തട്ടിയത് 45 കോടി; നഗരത്തിൽ നിന്ന് പ്രതിയെ പൊക്കി പോലീസ്. ലോൺ വാഗ്ദാനം ചെയ്ത് മലയാളിയെ കബളിപ്പിച്ച് 45 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെയാണ് നഗരത്തിൽ നിന്ന് ചെന്നൈ പോലീസ് അറസ്റ്റുചെയ്തത്.

ബെംഗളൂരു ഭുവനഗിരി സ്വദേശിയായ അശ്വിൻ റാവുവാണ് (54) ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ എ. മേനകയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘത്തിന്റെ പിടിയിലായത്. കേസിലെ ഒന്നാംപ്രതി ചെന്നൈ സ്വദേശി പി.എൽ. ജയരാജ് 2018 ജൂലായിൽ അറസ്റ്റിലായിരുന്നു.

ആലപ്പുഴ മാവേലിക്കര സ്വദേശി ഡോ. കുര്യൻ പൗലോസാണ് തട്ടിപ്പിനിരയായത്. ആശുപത്രി വികസനപദ്ധതിക്കായി 5000 കോടി രൂപയുടെ വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന വ്യാജേന ജയരാജും അശ്വിൻ റാവുവും ചേർന്ന് 45 കോടി രൂപ പ്രോസസിങ് ഫീ എന്ന പേരിൽ കുര്യനിൽനിന്ന് തട്ടിയെടുക്കുകയായിരുന്നു.

പലപ്പോഴായാണ് ഇരുവരും ഈ തുക വാങ്ങിയെടുത്തത്. എന്നാൽ പിന്നീട് ലോൺ തരപ്പെടുത്തിക്കൊടുക്കാനോ തുക തിരിച്ചുനൽകാനോ പ്രതികൾ തയ്യാറായില്ല. അതോടെ ഡോ. കുര്യന്റെ മകൻ ഡോ. സക്കറിയ പോൾ ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ചിൽ പരാതി നൽകി. ഒന്നാംപ്രതിയായ ജയരാജ് അറസ്റ്റിലായെങ്കിലും അശ്വിൻ റാവു പോലീസിൽനിന്ന് രക്ഷപ്പെട്ട് ഒളിവിൽപ്പോയി.

ചെന്നൈ സിറ്റി പോലീസ് കമ്മിഷണർ മഹേഷ് കുമാർ അഗർവാൾ ചുമതലയേറ്റതിന് പിന്നാലെ അദ്ദേഹത്തിന്റെ ഉത്തരവുപ്രകാരം സെൻട്രൽ ക്രൈംബ്രാഞ്ച് അഡീ. കമ്മിഷണർ പി.സി. തേൻമൊഴി, ഡെപ്യൂട്ടി കമ്മിഷണർ പി. കണ്ണമ്മാൾ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് ഇയാളെ തേടിവരുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം പോലീസ് സംഘം ബെംഗളൂരുവിലേക്ക് വന്ന് അശ്വിൻ റാവുവിനെ പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us