ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള സ്വകാര്യസ്ഥാപനങ്ങളിലെ ജോലിക്കാർക്ക് വൻ തിരിച്ചടി!

ബെംഗളൂരു: സ്വകാര്യമേഖലയിൽ കന്നഡികർക്ക് സംവരണമേർപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ.

– സ്വകാര്യസ്ഥാപനങ്ങളിലെ വൈദഗ്ധ്യമാവശ്യമില്ലാത്ത മെക്കാനിക്ക്, ക്ലാർക്ക്, അക്കൗണ്ടന്റ്, സൂപ്പർവൈസർ, പ്യൂൺ എന്നീ തസ്തികകളിൽ (സി, ഡി വിഭാഗങ്ങൾ) കന്നഡിഗർക്കുമാത്രം ജോലി

– സ്വകാര്യസ്ഥാപനങ്ങളിലെ വൈദഗ്ധ്യമാവശ്യമുള്ള മാനേജ്‌മെന്റ്തലത്തിലുള്ള തസ്തികകളിൽ (എ, ബി വിഭാഗങ്ങൾ) കന്നഡികർക്കു മുൻഗണന

എന്നിങ്ങനെ മാറ്റം വരുത്തി ഉത്തരവിറക്കുമെന്ന് നിയമ, പാർലമെന്ററികാര്യമന്ത്രി ജെ.സി. മധുസ്വാമി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ സ്വകാര്യകമ്പനികൾക്കും വ്യവസായസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഉത്തരവ് നടപ്പായാൽ മലയാളികളടക്കമുള്ള ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള നിരവധിപേരെ ബാധിക്കും.

കഴിഞ്ഞ ഡിസംബറിൽ സംസ്ഥാന സർക്കാർ 1961-ലെ കർണാടക ഇൻഡസ്ട്രിയൽ എംപ്ലോയ്‌മെന്റ് നിയമത്തിൽ മാറ്റംവരുത്തി സ്വകാര്യമേഖലയിൽ കന്നഡികർക്ക് മുൻഗണന നൽകുന്നവിധമാക്കിയിരുന്നു.

സ്വകാര്യമേഖലയിൽ കന്നഡിഗർക്ക് സംവരണംവേണമെന്ന് കന്നഡ വികസന അതോറിറ്റി വർഷങ്ങൾക്കുമുമ്പേ സർക്കാരിനോട് ആവശ്യപ്പെട്ടതാണ്. എന്നാൽ, ഐ.ടി. കമ്പനികളുൾപ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങളുടെ എതിർപ്പുമൂലം ഇത് നിയമമാക്കാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ, ഇപ്പോൾ കന്നഡികർക്കു മുൻഗണന നൽകുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us