ട്രെയൽസിൽ പങ്കെടുക്കാതെ കർണാടകയുടെ ഉസൈൻ ബോൾട്ട്;കാരണം ഇതാണ്.

ബെംഗളൂരു: കമ്പള (കാളപൂട്ട്) മത്സരത്തിൽ സാക്ഷാൽ ഉസൈൻ ബോൾട്ടിനെ വെല്ലുന്ന വേഗം കൊണ്ട് കായികലോകത്തിന്റെ ശ്രദ്ധ നേടിയ കമ്പള ജോക്കി (കാളയോട്ടക്കാരൻ) ശ്രീനിവാസ ഗൗഡ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയയുടെ (സായി) കായികക്ഷമതാ പരിശോധനയിൽ പങ്കെടുത്തില്ല.

അദ്ദേഹം (ശ്രീനിവാസ ഗൗഡ) മുഖ്യമന്ത്രിയെ കാണുന്നതിനായി തിങ്കളാഴ്ച ബെംഗളൂരുവിൽ എത്തിയിരുന്നു.

സായിയുടെ ഒരു ടീം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ഗൗഡയോട് സംസാരിക്കുകയും അദ്ദേഹത്തെ സായി സെന്ററിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തിരുന്നു.

എന്നാൽ ട്രയൽസിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് താൽപ്പര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തിന് പരിക്കുണ്ടായിരുന്നുവെന്ന് തോന്നുന്നു, സായി അധികൃതരിലൊരാൾ പറഞ്ഞു.

ഫെബ്രുവരി ഒന്നിന് ദക്ഷിണ കന്നഡയിലെ ഐയ്ക്കള ഗ്രാമത്തിൽ നടന്ന കമ്പള മത്സരത്തിലായിരുന്നു മൂഡബദ്രിയിൽ നിന്നുള്ള ശ്രീനിവാസ ഗൗഡയുടെ പ്രകടനം.

ഇത് സാക്ഷാൽ ഉസൈൻ ബോൾട്ടിന്റെ റെക്കോഡ് മറികടക്കുന്നതാണെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കേന്ദ്രകായിക മന്ത്രി കിരൺ റിജിജു നേരിട്ടിടപെട്ട് സായിയിൽ ട്രയൽസിന് സൗകര്യമൊരുക്കാൻ നിർദേശിക്കുകയായിരുന്നു.

13.62 സെക്കൻഡുകൊണ്ട് 145 മീറ്റർ ദൂരം പിന്നിട്ടതുവെച്ച് കണക്കാക്കുമ്പോൾ ശ്രീനിവാസ ഗൗഡ 100 മീറ്റർ പൂർത്തിയാക്കാനെടുത്തത് വെറും 9.55 സെക്കൻഡാണെന്നാണ് റിപ്പോർട്ട്. 100 മീറ്ററിൽ ലോകറെക്കോഡിന് ഉടമയായി ജമൈക്കൻ താരം ഉസൈൻ ബോൾട്ടിന്റെ ഏറ്റവും മികച്ച സമയം 9.58 സെക്കൻഡാണ്.

നേരത്തെ കായിക ക്ഷമതാ പരിശോധനയ്ക്കില്ലെന്നും കമ്പള മത്സരത്തിൽ ശ്രദ്ധിക്കാനാണ് താൽപര്യമെന്നും ശ്രീനിവാസ ഗൗഡ സായ് അധികൃതരെ അറിയിച്ചിരുന്നു.

ആളുകൾ തന്നെ ബോൾട്ടുമായാണ് താരതമ്യം ചെയ്യുന്നതെന്നും എന്നാൽ ബോൾട്ട് ലോകചാമ്പ്യനാണെന്നും താൻ ചെളിയിൽ ഓടുന്നവനാണെന്നും ഗൗഡ പറഞ്ഞിരുന്നു.

ബോൾട്ടിന് ചെളിയിലെന്നപോലെ തനിക്ക് ട്രാക്കിൽ ഓടുന്നത് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us