ബെംഗളൂരു :ചൈനയിൽനിന്നും മടങ്ങിയെത്തിയ കേരളത്തിലെ ഒരു വിദ്യാർഥിനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ സ്വീകരിച്ച് മൈസൂരു സർവകലാശാല.
അവധിയെടുത്ത് നാട്ടിൽപോയ ചൈനീസ് വിദ്യാർഥികളോട് ഇപ്പോൾ മടങ്ങിവരരുതെന്ന് സർവകലാശാല നിർദേശം നൽകി.
ചൈനയിൽ വൈറസ് ബാധ നിയന്ത്രണവിധേയമാകുന്നതുവരെ അവിടെത്തന്നെ തങ്ങാനാണ് നിർദേശം. ചൈനയിലെ വിവിധ പ്രൊവിൻസുകളിൽനിന്നുള്ള 120 വിദ്യാർഥികൾ മൈസൂരു സർവകലാശാലയിൽ പഠിക്കുന്നുണ്ട്. ഇതിൽ 18 പേരാണ് നാട്ടിൽ പോയിരിക്കുന്നത്. നാട്ടിലെ ഒരാഘോഷത്തിൽ സംബന്ധിക്കാനാണ് ഇവർ അവധിയെടുത്ത് പോയത്. ഇവർ ഫെബ്രുവരി അഞ്ചിന് വാഴ്സിറ്റിയിൽ നടക്കുന്ന പരീക്ഷയ്ക്കിരിക്കേണ്ടതായിരുന്നു. പുതിയ സാഹചര്യത്തിൽ ഇവർക്കായി പിന്നീട് പ്രത്യേക പരീക്ഷ നടത്താനാണ് ആലോചിക്കുന്നതെന്ന് സർവകാലാശാല അധികൃതർ പറഞ്ഞു.
ചൈനയിലെ രണ്ട് സർവകലാശാലകളും മൈസൂരു സർവകലാശാലയും തമ്മിലുള്ള പഠനവിനിമയ പരിപാടിയുടെ ഭാഗമായാണ് അവിടെനിന്നും വിദ്യാർഥികൾ പഠിക്കാനെത്തിയത്. നാട്ടിൽ പോയ വിദ്യാർഥികൾ ഏതാനും ദിവസത്തേക്ക് മടങ്ങേണ്ടെന്ന് ആ സർവകലാശാലകളെ വിളിച്ചറിയിക്കുകയായിരുന്നു.