സംസ്ഥാനത്ത് പോളിങ് ശതമാനം വളരെ കുറവ്!!

ബെംഗളൂരു: സംസ്ഥാനത്ത് വിമതരെ വോട്ടര്‍മാര്‍ തള്ളിയെന്ന് കോണ്‍ഗ്രസ്‌.  ഉപതിരഞ്ഞെടുപ്പില്‍ പോളിംഗ് മന്ദഗതിയിലായതിനോട് പ്രതികരിക്കുകയായിരുന്നു പാര്‍ട്ടി നേതൃത്വം.

കര്‍ണാടകയില്‍ പോളിംഗ് 8 മണിക്കൂര്‍ പിന്നിട്ടപ്പോൾ  46.62% ആണ് പോളിംഗ്. 15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ 37 ലക്ഷം വോട്ടര്‍മാരാണ് വോട്ടു ചെയ്യുന്നത്. അയോഗ്യരായ 13 വിമതരടക്കം 165 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്.

സംസ്ഥാനത്ത് ഇതുവരെ ക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എങ്കിലും നഗരങ്ങളിലും ഗ്രാമീണമേഖലകളിലെ ബൂത്തുകളിലും പോളിംഗ് വളരെ കുറവാണ്. അതേസമയം, വിമതരെ വോട്ടര്‍മാര്‍ തള്ളിയതിന്‍റെ സൂചനയാണ് വോട്ടിംഗ് ശതമാനത്തിലെ കുറവ് കൊണ്ട് വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കാരണം, ബിജെപിയുടെ 13 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ വിമതരാണ്.

എന്നാല്‍, കോണ്‍ഗ്രസ്‌-ജെഡി-എസ് സഖ്യം അടഞ്ഞ അധ്യായമല്ലെന്ന കോൺഗ്രസിന്‍റെ പ്രഖ്യാപനം ഭരണമാറ്റത്തിന് ഇടയാക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. കൂടാതെ, തങ്ങളുടെ ബിജെപി വിരുദ്ധ നിലപാടിന് ജെഡി-എസ് തെല്ലും മയം വരുത്തിയിട്ടില്ല എന്നതും ഈ ഉപതിരഞ്ഞെടുപ്പിനെ നിര്‍ണ്ണായകമാക്കുന്നു.

ഭരണം നിലനിർത്താൻ ബിജെപിക്ക് വെറും 6 സീറ്റുകൾ മതി. എന്നാല്‍, കൂടുതല്‍ സീറ്റുകൾ നേടാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. 12 സീറ്റിലെങ്കിലും ജയിക്കുമെന്നാണ് ബി.എസ് യെദിയൂരപ്പ അവകാശപ്പെടുന്നത്.

അതേസമയം, 12 സീറ്റുകളെങ്കിലും നേടി ജെഡി-എസിനൊപ്പം ഭരണം തുടരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന 15 സീറ്റില്‍ കുറഞ്ഞത്‌ 12 സീറ്റുകളിലെങ്കിലും വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് ബിജെപിയിലെ ഭിന്നതയാണ്. പാര്‍ട്ടിയിലെത്തിയ വിമതര്‍ക്ക് ബിജെപി ടിക്കറ്റ് നല്‍കിയത്തില്‍ ബിജെപിയുടെ മുതിർന്ന നേതാക്കൾക്ക് തന്നെ അതൃപ്തിയുള്ളതായാണ് വിലയിരുത്തല്‍. ഇതെല്ലാം തങ്ങള്‍ക്ക് അനുകൂലമായി മാറുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു.

നിലവില്‍ സാഹചര്യത്തില്‍ ഭരണകക്ഷിയായ ബിജെപിയ്ക്ക് 105 അംഗങ്ങളാണ് ഉള്ളത്. ഒരു സ്വതന്ത്ര എംഎല്‍എ ബിജെപിയ്ക്കാണ് പിന്തുണ നല്‍കുന്നത്. സര്‍ക്കാരിന്‍റെ അംഗബലം 106 ആണ്.

എന്നാല്‍ പ്രതിപക്ഷത്തിന് INC (66), JD(S) (34),  BSP (1) എന്നിങ്ങനെയാണ് കക്ഷിനില. 102 അംഗങ്ങളാണ് പ്രതിപക്ഷത്തുള്ളത്. അധികാരം നിലനിര്‍ത്താന്‍ ബിജെപിയും, അധികാരം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്‌-ജെഡി-എസ് സഖ്യവും… കര്‍ണാടക വീണ്ടും കലങ്ങിത്തെളിയുമോ? അതറിയാന്‍ ഡിസംബര്‍ 9 വരെ കാത്തിരിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us