ബെംഗളൂരു: നഗരത്തിൽ ജോലിക്കും വിദ്യാഭ്യാസാവശ്യങ്ങൾക്കുമായി എത്തുന്നവർ താമസസ്ഥലം കണ്ടെത്താൻ പാടുപെടുന്നു. ഉയർന്ന വാടകയുള്ള വലിയവീടുകൾ മുമ്പുള്ളതിനെക്കാൾ ഉണ്ടെങ്കിലും സാധാരണക്കാർ ആശ്രയിക്കുന്ന ചെറിയ വാടകയുള്ള വീടുകളാണു കിട്ടാനില്ലാത്തത്.
സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ആശങ്കകളും വിവിധ തൊഴിൽമേഖലകളിലെ ജോലിനഷ്ടവുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വൻകിട ഫ്ളാറ്റുകളുടെ വിൽപ്പനയിലും കുറവുണ്ടായതോടെ നിർമാതാക്കൾ വിലയിൽ കുറവ് വരുത്തുകയാണ്. വൻ മുതൽമുടക്കിൽ വീടുകൾ വാങ്ങുന്നവരുടെ എണ്ണവും കുറയുന്നു.
വലിയ വാടകയുള്ള വീടുകളുപേക്ഷിച്ച് ചെറുകിട വീടുകളിലേക്കും പേയിങ് ഗസ്റ്റ് നിലയിലേക്കും ആളുകൾ മാറുന്നതാണ് ചെറിയ വാടകയുള്ള വീടുകളുടെ ലഭ്യതയിൽ പ്രതിസന്ധിയുണ്ടാക്കുന്നത്. ഐ.ടി. ജീവനക്കാരും കച്ചവടക്കാരും ഉൾപ്പെടെയുള്ളവർ ചെറുവാടകയുള്ള വീടുകളിലേക്കു മാറുന്നതാണു കാണുന്നത്.
ഇതരസംസ്ഥാന കച്ചവടക്കാർ കുടുംബത്തെ നാട്ടിലേക്കയച്ചാണ് ചെറിയവീടുകളിലേക്കു താമസം മാറ്റുന്നത്. വാടകയിനത്തിൽ പകുതിയോളം ലാഭിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ നേട്ടം.
രണ്ട് കിടപ്പുമുറികളുള്ള വീടുകൾക്കും ഫ്ളാറ്റുകൾക്കും 15,000 മുതലാണ് വാടക. ഒരു കിടപ്പുമുറിയുള്ള വീടിന് 10,000-ൽ താഴെയാണു വാടക. വൻകിടക്കാരെ ലക്ഷ്യംവെച്ച് പടുത്തുയർത്തിയ ആഡംബര ഫ്ളാറ്റുകളും ഇപ്പോൾ വാടകയ്ക്കെടുക്കാനാളില്ല. 35,000-നു മുകളിൽ വാടകയുള്ള ഇത്തരം വാസസ്ഥലങ്ങൾ ഐ.ടി. ജീവനക്കാരും ബിസിനസുകാരുമാണ് വാടകയ്ക്കെടുത്തിരുന്നത്.
സർജാപുര റോഡ്, കോറമംഗല, രാജാജിനഗർ, ബൊമ്മനഹള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് വലിയവാടകയുള്ള വീടുകൾ ഏറ്റവും കൂടുതൽ ഒഴിഞ്ഞുകിടക്കുന്നത്. ഇവിടെ ചെറിയവീടുകളന്വേഷിച്ച് ധാരാളം പേരെത്തുന്നുമുണ്ട്. വിവേക് നഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളിലും കൂടുതൽ പേരെത്തുന്നുണ്ട്.
6000 മുതലാണ് ഇവിടെ ഒരാൾക്ക് മാസവാടക. ഇത്തരം സംവിധാനങ്ങളിൽ തിരക്കേറുന്നതോടെ നഗരത്തിലേക്കു പുതുതായി എത്തുന്നവർക്ക് താമസസ്ഥലം ലഭിക്കാത്ത സാഹചര്യമാണുള്ളത്.
അതേസമയം, താമസിക്കാനാളില്ലാതായതോടെ വൻകിട ഫ്ളാറ്റുകളുടെയും വീടുകളുടെയും വാടക കുറയ്ക്കാൻ ഉടമകൾ തയ്യാറാകുന്നുണ്ട്. നേരത്തേയുണ്ടായിരുന്ന കർശന നിബന്ധനകളിൽ അയവുവരുത്തുന്നുമുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.