ബെംഗളൂരു: കടുത്ത വേനൽച്ചൂടിൽ വലയുന്ന കർണാടകയിലെ ജനങ്ങൾക്ക് തിരിച്ചടിയായി വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു. യൂണിറ്റിന് 56 പൈസയുടെ വർദ്ധനവ് വരുത്തിക്കൊണ്ട് കർണാടക വൈദ്യുതി നിയന്ത്രണ കമ്മീഷൻ (കെ.ഇ.ആർ.സി) ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. വരുമാനത്തിലുണ്ടായ വലിയ കമ്മി നികത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
2024-25 സാമ്പത്തിക വർഷത്തിൽ ബെസ്കോം (BESCOM) പ്രതീക്ഷിച്ച വരുമാനത്തിൽ 2,068.38 കോടി രൂപയുടെ കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. 34,087.94 കോടി രൂപ വരുമാനം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 32,019.56 കോടി രൂപ മാത്രമാണ് വൈദ്യുതി വിൽപ്പനയിലൂടെ ലഭിച്ചത്. ഈ ഭീമമായ വരുമാന നഷ്ടം പരിഹരിക്കാനായി എസ്‌കോം സമർപ്പിച്ച ‘ട്രൂ അപ്പ് ചാർജുകൾ’ വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം പരിശോധിച്ച ശേഷമാണ് യൂണിറ്റിന് 56 പൈസ വീതം അധികമായി ഈടാക്കാൻ കമ്മീഷൻ അനുമതി നൽകിയത്.
ഏപ്രിൽ 17-ന് പുറത്തിറങ്ങിയ ഈ ഉത്തരവ് പ്രകാരം പുതുക്കിയ നിരക്കുകൾ 2026 മെയ് 1 മുതൽ പ്രാബല്യത്തിൽ വരും. മെയ് മാസം മുതൽ ലഭിക്കുന്ന വൈദ്യുതി ബില്ലുകളിൽ ഈ വർദ്ധനവ് പ്രതിഫലിക്കും. 2026-27 സാമ്പത്തിക വർഷം മുഴുവൻ ഈ നിരക്ക് വർദ്ധനവ് നിലനിൽക്കുമെന്നും 2027 ഏപ്രിൽ 30 വരെ ഇത് തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ഗാർഹിക ഉപഭോക്താക്കളെ കൂടാതെ വാണിജ്യ, വ്യാവസായിക മേഖലയിലുള്ളവർക്കും പുതിയ നിരക്ക് വർദ്ധനവ് വലിയ സാമ്പത്തിക ഭാരമുണ്ടാക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]