ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്ക ഡി.കെ. ശിവകുമാറിന്റെ തിരിച്ചു വരവ് കോൺഗ്രസിൽ ആത്മവിശ്വാസം കൂട്ടി

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്ക ഡി.കെ. ശിവകുമാറിന്റെ തിരിച്ചു വരവ് കോൺഗ്രസിൽ ആത്മവിശ്വാസം കൂട്ടി. സംസ്ഥാനത്തെ 15 മണ്ഡലങ്ങളിലേക്ക് ഡിസംബർ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്നതിൽ ശിവകുമാറിന്റെ പങ്ക് വലുതാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല ശിവകുമാറിനായിരുന്നു. പല ഉപതിരഞ്ഞെടുപ്പുകളിലും ബി.ജെ.പി. യുടെ സിറ്റിങ് സീറ്റുകൾ പിടിച്ചെടുക്കുന്നതിന് സഹായിച്ചതും ട്രബിൾ ഷൂട്ടർ എന്ന് വിശേഷണമുള്ള ശിവകുമാറാണ്.

അതിനാൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂടുതൽ ശക്തിപകരാൻ സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതാക്കൾ. മണ്ഡലങ്ങളിൽ വിജയം ഉറപ്പിക്കാൻ ശിവകുമാറിന്റെ സാന്നിധ്യം സഹായകമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.

ജാമ്യം ലഭിച്ച സാഹചര്യത്തിൽ ശിവകുമാറിനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്. ജാമ്യം ലഭിച്ച് വെള്ളിയാഴ്ച ബെംഗളൂരുവിലെത്തുന്ന ശിവകുമാറിന് അനുയായികൾ വൻ സ്വീകരണമൊരുക്കുന്നുണ്ട്. ബി.ജെ.പി.യുടെ രാഷ്ട്രീയ പകപ്പോക്കലിന്റെ ഇരയാണ് ശിവകുമാറെന്നാണ് കോൺഗ്രസ് ആരോപണം.

കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തെ പ്രതിരോധിച്ചതും ബി.ജെ.പി. സ്വാധീനിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ഗുജറാത്തിൽ നിന്നുള്ള എം.എൽ.എ. മാരെ ബെംഗളൂരുവിലെത്തിച്ച് സംരക്ഷിച്ചതും ശിവകുമാറാണ്. ഇതിലുള്ള വൈരാഗ്യം തീർക്കാനാണ് അറസ്റ്റെന്നാണ് കോൺഗ്രസ് ആരോപണം.

സമുദായ നേതാവായ ശിവകുമാറിനെ പ്രചാരണത്തിനിറക്കുക വഴി വൊക്കലിഗ വോട്ടുകൾ ധ്രുവീകരിക്കാൻ കഴിയുമെന്നാണ് കോൺഗ്രസിന്റെ വിലയരുത്തൽ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിൽ ആറെണ്ണത്തിൽ വൊക്കലിഗ വോട്ടുകൾ നിർണായകമാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us