ജാഗ്രത; ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ഏറെയും ശ്രീരംഗപട്ടണയ്ക്കും മണ്ഡ്യയ്ക്കും ഇടയിൽ!!

ബെംഗളൂരു: ജാഗ്രത; ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ഏറെയും ശ്രീരംഗപട്ടണയ്ക്കും മണ്ഡ്യയ്ക്കും ഇടയിൽ. കഴിഞ്ഞ ദിവസം മണ്ഡ്യ ജില്ലയിലെ മദ്ദൂരിൽ നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിലിടിച്ചാണ് 4 കണ്ണൂർ സ്വദേശികൾ മരിച്ചത്.

ഇങ്ങനെ നിരവധി അപകടങ്ങൾ ഇതേ റോഡിൽ (എൻഎച്ച് 275) നടന്നത് ഈയിടെ വാർത്തകളിൽ നിറഞ്ഞു നിന്നത് ഓർക്കുന്നുണ്ടാവുമല്ലോ. 135 കിലോമീറ്റർ ദൂരം വരുന്ന ഈ പാതയിൽ 10 സ്ഥിരം അപകടമേഖലകൾ  ട്രാഫിക് പൊലീസ് കണ്ടെത്തിയതിനെ തുടർന്ന് ദേശീയപാത അതോറിറ്റി സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ ശ്രദ്ധിച്ച് വാഹനമോടികകയാണെങ്കിൽ പല അപകടങ്ങളും നമുക്ക് ഒഴിവാക്കാം.

പലപ്പോഴും ജീവനെടുക്കുന്നത് അമിതവേഗവും ഉറക്കക്ഷീണവുമാണ്. കേരളത്തിലെ  ഇടുങ്ങിയ റോഡുകളിൽ നിന്ന് കർണാടകയിലെ വീതിയേറിയ റോഡുകളിലേക്ക് പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന പരിചയക്കുറവും അപകടങ്ങൾക്ക് കാരണമാണ്. ബെംഗളൂരു നഗരാതിർത്തിയായ കെങ്കേരി കഴിഞ്ഞാൽ രാത്രി വാഹനത്തിരക്ക് കുറവുള്ള പാതയിൽ കാറുകളടക്കം അമിതവേഗതയിൽ കുതിക്കുന്നത് പതിവ് കാഴ്ചയാണ്.

വിനോദയാത്രയ്ക്കും മറ്റും വരുന്നവരാണ് കൂടുതലായി അപകടത്തിൽപെടുന്നത്.  റോഡരികിലെ ലോറികളുടെ അനധികൃത പാർക്കിങും അപകടത്തിനിടയാക്കുന്നുണ്ട്. സിഗ്‌നൽ ലൈറ്റുകൾ ഇല്ലാതെ നിർത്തിയിടുന്ന ലോറികൾക്ക് പിന്നിൽ ചെറുവാഹനങ്ങൾ ഇടിച്ചുള്ള അപകടങ്ങളും കൂടിവരുന്നു.

 

അപകടങ്ങൾ പതിവായതിനെ തുടർന്ന് ബിഡദി, രാമനഗര, ചന്നപട്ടണ, മണ്ഡ്യ, മദ്ദൂർ, ശ്രീരംഗപട്ടണ എന്നിവിടങ്ങളിൽ ഹംപുകളും സ്പീഡ് ബ്രേക്കറുകളും സ്ഥാപിച്ചെങ്കിലും  ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇവ നീക്കം ചെയ്തിരുന്നു. ഈയിടെ ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ വർധിച്ചു വരുന്ന അപകടങ്ങൾ നമ്മുടെ കണ്ണ് തുറപ്പിക്കട്ടെ. വാഹനമോടിക്കുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ എടുക്കുകയും, ശ്രദ്ധിച്ച് വാഹനമോടിക്കുകയും ചെയ്യാൻ സാധിച്ചാൽ വിലപ്പെട്ട പല ജീവനുകളും രക്ഷിക്കാൻ നമുക്ക് കഴിയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us