ബിജെപിയെ വെട്ടിലാക്കി വടക്കുകിഴക്കന്‍ മേഖലയില്‍ 25 നേതാക്കള്‍ രാജിവച്ചു!

ന്യൂഡല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പ് അടുക്കവെ ബിജെപിയെ വെട്ടിലാക്കി മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള 25 പ്രമുഖ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ഇത്രയും പേര്‍ കൂട്ടത്തോടെ രാജിവച്ചത് ബിജെപി നേതാക്കളെ ഞെട്ടിപ്പിച്ചിരിയ്ക്കുകയാണ്.

അരുണാചല്‍ പ്രദേശിലും ത്രിപുരയിലുമാണ് ബിജെപി നേതാക്കളുടെ കൂട്ട രാജി. വടക്കുകിഴക്കന്‍ മേഖലയില്‍ മൊത്തം 25 ബിജെപി നേതാക്കളാണ് പാര്‍ട്ടി വിട്ടത്. അതേസമയം, ത്രിപുരയില്‍ രാജിവെച്ചവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്നാല്‍ അരുണാചല്‍ പ്രദേശില്‍ ബിജെപി വിട്ടവര്‍ കോര്‍ണാഡ് സാഗ്മയുടെ പാര്‍ട്ടിയിലാണ് ചേര്‍ന്നത്.

ബിജെപിക്കെതിരെ പട തുടങ്ങിയ പാര്‍ട്ടിയാണ് സാഗ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി). വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ശക്തമായ തിരിച്ചടിയാണ് അരുണാചല്‍ പ്രദേശിലും ത്രിപുരയിലും നേരിട്ടിരിക്കുന്നത്. അരുണാചല്‍ പ്രദേശിലെ ഭരണകക്ഷിയാണ് ബിജെപി. തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ ബിജെപിക്കേറ്റ ഏറ്റവും ശക്തമായ രാഷ്ട്രീയ തിരിച്ചടിയാണിത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്. ഏപ്രില്‍ 11നാണ് അരുണാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ്. ഈ സാഹചര്യത്തില്‍ പ്രമുഖരായ നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നില്ല.

പാര്‍ട്ടി ഭാരവാഹികളും മന്ത്രിമാരും എംഎല്‍എമാരുമാണ് രാജിവെച്ചത്. മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കാത്തതാണ് കൂട്ടരാജിക്ക് കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ബിജെപിയില്‍ നിന്ന് രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന നേതാക്കളെ മതിയായ രീതിയില്‍ പരിഗണിക്കുമെന്ന് എന്‍പിപി അറിയിച്ചു. ബുധനാഴ്ച വൈകീട്ട് സ്ഥാനാര്‍ഥികളുടെ പട്ടിക എന്‍പിപി പുറത്തിറക്കും. രാജിവെച്ച പ്രമുഖരായ നേതാക്കള്‍ക്ക് ടിക്കറ്റ് നല്‍കുമെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us