ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു. രാജ്യത്തിന്‍റെ 46-ാമത് ചീഫ് ജസ്റ്റിസ് ആണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്.

ചരിത്രം കുറിച്ച വിധികളുടെ അവസാന ദിവസവും പൂര്‍ത്തിയാക്കി ദീപക് മിശ്ര പടിയിറങ്ങിയതോടെയാണ് പരമോന്നത പദവിയിലേക്ക് രഞ്ജന്‍ ഗോഗോയ് എത്തുന്നത്.

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലി കൊടുത്തു. ദൈവ നാമത്തില്‍ ആയിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ സത്യപ്രതിജ്ഞ. ആസമില്‍ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസ് ആണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. പതിമൂന്ന് മാസം ജസ്റ്റിസ് ഗോഗോയ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരും.

പ്രധാനമന്ത്രി നരേന്ദ്രമോദി, നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്, സ്ഥാനം ഒഴിഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, സുപ്രീം കോടതി ജഡ്ജിമാര്‍, അറ്റോര്‍ണി കെകെ വേണുഗോപാല്‍ തുടങ്ങിയ പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ഭാര്യ രൂപാഞ്ജലി ഗോഗോയ്, അമ്മ ശാന്തി ഗോഗോയി എന്നിവരും രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് കോടതിയില്‍ എത്തി ഔദ്യോഗികമായി ചുമതല ഏറ്റെടുത്തു.

അസം സ്വദേശിയായ ഗോഗോയ് അസം മുന്‍ മുഖ്യമന്ത്രി കേശബ് ചന്ദ്ര ഗോഗോയിയുടെ മകനാണ്. 1978ല്‍ അഭിഭാഷക വൃത്തി തുടങ്ങിയ ജസ്റ്റിസ് ഗോഗോയ് 2001ല്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായി അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.

സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജി കൂടിയായ ഗോഗോയിയെ ദീപക് മിശ്ര തന്നെയാണ് തന്‍റെ പിന്‍ഗാമിയായി നിര്‍ദേശിച്ചത്. ഇത് രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തു.

കേസുകള്‍ വീതം വെയ്ക്കുന്നതില്‍ അനീതിയുണ്ടെന്നതടക്കം ചൂണ്ടിക്കാട്ടി ദീപക് മിശ്രയ്‌ക്കെതിരെ വാര്‍ത്താ സമ്മേളനം വിളിച്ച നാല് ജഡ്ജിമാരില്‍ ഒരാള്‍ കൂടിയാണ് രഞ്ജന്‍ ഗോഗോയ്. ഗൗരവവും കാര്‍ക്കശ്യവും കൈവിടാത്ത ന്യായാധിപനാണ് അദ്ദേഹം.

നിലവില്‍ അസമിലെ പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് കേസ് രഞ്ജന്‍ ഗോഗോയിയുടെ പരിഗണനയിലാണ്. ഈ മാസം അവസാനം വിധി പ്രതീക്ഷിക്കുന്ന അയോധ്യ കേസ് പരിഗണിക്കുന്ന മൂന്നംഗ ബെഞ്ചിന്‍റെ തലവനും പുതിയ ചീഫ് ജസ്റ്റിസ് ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us