ഗതാഗതക്കുരുക്കൊഴിയാതെ ഔട്ടർ റിങ് റോഡ് ഭാഗങ്ങൾ;  സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കണം.

ബെംഗളൂരു: ഗതാഗതക്കുരുക്കൊഴിയാതെ ഔട്ടർ റിങ് റോഡ് ഭാഗങ്ങൾ. നമ്മ മെട്രോ നിർമാണം പുരോഗമിക്കുന്ന ഭാഗങ്ങളിൽ സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കണമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ).

ഔട്ടർ റിങ് റോഡിൽ പ്രവർത്തിക്കുന്ന ഐടി കമ്പനികളുടെ അസോസിയേഷനുമായി ബിഎംആർസിഎൽ എംഡി അജയ് സേത്തിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി. ഐടി പാർക്കുകൾ ബിഎംടിസി ബസുകൾ വാടകയ്ക്ക് എടുത്ത് ജീവനക്കാരെ എത്തിച്ചാൽ സ്വകാര്യ വാഹനങ്ങളുടെ തിരക്ക് കുറയ്ക്കാൻ സാധിക്കും. ഇതിനായി ബസുകൾ ലഭ്യമാക്കുന്നത് സംബന്ധിച്ച് അധികൃതരുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. നിലവിൽ ഐടി പാർക്കുകളിലേക്ക് എത്തുന്ന കാറുകളും മാക്സി കാബുകളുമാണ് ഗതാഗതകുരുക്ക് രൂക്ഷമാക്കുന്നത്.

ബിഎംടിസിക്ക് മൂവായിരം പുതിയ ബസുകൾ ലഭിച്ച സാഹചര്യത്തിൽ കമ്പനികൾക്ക് വാടകയ്ക്കായി ബസുകൾ വിട്ടുനൽകാൻ ബിഎംടിസിയും സന്നദ്ധത അറിയിച്ചിട്ടുണ്ട്. നേരത്തെ ജീവനക്കാരെ കൊണ്ടുവരാനും കൊണ്ടുപോകാനും ബിഎംടിസി ബസുകളെ ഐടി പാർക്കുകൾ ആശ്രയിച്ചിരുന്നെങ്കിലും ബസുകളുടെ ശോചനീയവസ്ഥയെ തുടർന്ന് പല കമ്പനികളും ഇതിൽ നിന്ന് പിൻമാറിയിരുന്നു. നഷ്ടത്തിലോടുന്ന ബിഎംടിസിക്ക് വാടകയ്ക്ക് ബസുകൾ നൽകുന്നതോടെ വരുമാനത്തിലും വർധനയുണ്ടാകും.

ഗതാഗതക്കുരുക്ക് രൂക്ഷമാക്കി മെട്രോ നിർമാണം സിൽക്ക് ബോർഡ് മുതൽ കെആർപുരം വരെ 17 കിലോമീറ്റർ ദൂരത്തിലാണ് ഔട്ടർറിങ് റോഡിലൂടെ മെട്രോയുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. വാഹനങ്ങളുടെ തിരക്ക് കാരണം ഗതാഗതകുരുക്ക് പതിവായ ഔട്ടർ റിങ് റോഡിൽ മെട്രോയുടെ നിർമാണത്തെ തുടർന്ന് സ്ഥിതി രൂക്ഷമായിരിക്കുകയാണ്. രണ്ട് കിലോമീറ്റർ ദൂരം പിന്നിടാൻ അരമണിക്കൂറിലധികം സമയം വേണ്ടിവരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us