ബെംഗളൂരു : ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ 60,000 രൂപ തട്ടിയതായി പരാതി. വീട്ടിലിരുന്നു ജോലി ചെയ്തു പണമുണ്ടാക്കാമെന്ന പരസ്യം കണ്ടു വിളിച്ച കഡുഗോഡിയിലെ വീട്ടമ്മയ്ക്കു സുനിൽ ശർമയെന്നു പരിചയപ്പെടുത്തിയ ആൾ പ്രതിമാസം 15000 – 40000 രൂപയാണു ശമ്പളം വാഗ്ദാനം ചെയ്തത്. ഇതു വിശ്വസിച്ച വീട്ടമ്മയോടു 1150 രൂപ റജിസ്ട്രേഷൻ ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടു.
ബാങ്ക് അക്കൗണ്ടിലേക്ക് ഈ തുക നിക്ഷേപിച്ചതിനെ തുടർന്നു വീണ്ടും വിളിച്ചയാൾ ഇൻഷുറൻസ്, ജോലി ചെയ്യാനുള്ള ലാപ്ടോപ് എന്നിവയ്ക്കായി 59200 രൂപ കൂടി നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഈ തുകയും നിക്ഷേപിച്ചെങ്കിലും ലാപ്ടോപ് ലഭിക്കാതെവന്നതോടെ വീട്ടമ്മ ഇയാളെ ഫോണിൽ വിളിച്ചു പണം തിരികെ നൽകാൻ ആവശ്യപ്പെട്ടു.
40000 രൂപ കൂടി നിക്ഷേപിക്കണമെന്നും പകരം ഒരുലക്ഷം രൂപയുടെ ചെക്ക് നൽകാമെന്നുമായിരുന്നു മറുപടി. കബളിപ്പിക്കപ്പെട്ടുവെന്നു മനസ്സിലായതോടെ കഡുഗോഡി പൊലീസിൽ പരാതി നൽകുകയായിരുന്നു. ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം തുടങ്ങി.
