സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങളെ അറിയിക്കാൻ ധവളപത്രം ഇറക്കണം; ഇപ്പോൾ ഭരിക്കുന്നത് ജനങ്ങൾ തള്ളിക്കളഞ്ഞവർ;നിയമസഭയിൽ ഭരണപക്ഷത്തെ കടന്നാക്രമിച്ച് യെദിയൂരപ്പ.

ബെംഗളൂരു: ബജറ്റ് അവതരണത്തിന് മുമ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രമിറക്കണമെന്ന് ബി.ജെ.പി. നിയമസഭയിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ കുറിച്ചറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട്.

ബജറ്റിന് മുമ്പ് ധവളപത്രം പുറത്തിറക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ബി.എസ്. യെദ്യൂരപ്പ ആവശ്യപ്പെട്ടു. സഖ്യസർക്കാരിനെയും യെദ്യൂരപ്പ രൂക്ഷമായി വിമർശിച്ചു. ആരാണ് മുഖ്യമന്ത്രിയെന്ന കാര്യത്തിൽ ജനങ്ങൾക്ക് സംശയമുണ്ട്. ജനങ്ങളുടെ പിന്തുണയില്ലാത്ത പാർട്ടികളാണ് സംസ്ഥാനം ഭരിക്കുന്നതെന്നും ഭരണത്തിനായി കോൺഗ്രസും ജനതാദൾ- എസും ചേർന്ന് അവിശുദ്ധ കൂട്ടുക്കെട്ടുണ്ടാക്കുകയായിരുന്നുവെന്നും യെദ്യൂരപ്പ ആരോപിച്ചു. കോൺഗ്രസിനെയും ജനതാദൾ എസിനെയും ജനങ്ങൾ തള്ളിയതാണ്. 2013-ൽ നടന്ന തിരഞ്ഞെടുപ്പിൽ 40 സീറ്റുണ്ടായിരുന്ന ജനതാദൾ എസ് 37-ലേക്ക് ചുരുങ്ങി. ഭൂരിപക്ഷമുണ്ടായിരുന്ന കോൺഗ്രസിന് ലഭിച്ചത് 78 സീറ്റാണ്. എന്നാൽ സംസ്ഥാനം ഭരിക്കുന്നത് 37 സീറ്റുള്ള ജനതാദൾ- എസാണ്. കോൺഗ്രസിന് മുഖ്യമന്ത്രിയുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ, ജനങ്ങൾ സന്തോഷിക്കുമായിരുന്നുവെന്നും യെദ്യൂരപ്പ പറഞ്ഞു.

ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചർച്ചാവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 53,000 കോടി രൂപയുടെ കാർഷികവായ്പ എഴുതി തള്ളുമെന്ന വാഗ്ദാനം സർക്കാർ പാലിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. വാഗ്ദാനം പാലിച്ചില്ലെങ്കിൽ ബി.ജെ.പിയുടെ 104 എം.എൽ.എമാരും ജനങ്ങൾക്കിടിയിലേക്ക് ഇറങ്ങി കാര്യങ്ങൾ വ്യക്തമാക്കും. ബി.ജെ.പി.യെ മാറ്റി നിർത്തുന്നതിന് ഇരുപാർട്ടികളും ചേർന്ന് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണ്. ബി.ജെ. പിക്ക് പ്രതിപക്ഷത്തിരിക്കുന്നതിൽ ബുദ്ധിമുട്ടില്ല. എന്നാൽ സഖ്യസർക്കാരിന്റെ വാഗ്ദാനലംഘനം തുറന്നുക്കാട്ടും. കോൺഗ്രസ് ഹൈക്കമാൻഡും ദേവഗൗഡയുമാണ് സർക്കാരിനെ നിയന്ത്രിക്കുന്നത്. അതിനാൽ ആരാണ് മുഖ്യമന്ത്രിയെന്ന കാര്യത്തിൽ ജനങ്ങൾക്ക് സംശയമുണ്ടെന്നും യെദ്യൂരപ്പ പരിഹസിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us