നഗരത്തിൽ നിന്നുള്ള മലിനജലം ശുദ്ധീകരിച്ച് ഗ്രാമങ്ങളിലെ കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള പദ്ധതിക്ക് എതിരെ ഹർജി.

ബെംഗളൂരു : നഗരത്തിൽനിന്നുള്ള മലിനജലം ശുദ്ധീകരിച്ച് ഗ്രാമങ്ങളിൽ കാർഷിക ആവശ്യത്തിനു നൽകുന്ന പദ്ധതി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഹർജി. ഹർജി പരിഗണിച്ച ഹൈക്കോടതി ഇതു സംബന്ധിച്ചു കൂടുതൽ വിശദീകരണം നൽകാൻ കർണാടക മലിനീകരണ നിയന്ത്രണ ബോർഡിനും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിനും നിർദേശം നൽകി. ചിക്കബെല്ലാപുര സ്വദേശി ആർ. ആഞ്ജനേയ റെഡ്ഡിയാണ് ഹർജി നൽകിയത്. നഗരത്തിലെ മലിനജലം ശുദ്ധീകരിച്ചു ഗ്രാമങ്ങളിലെ തടാകങ്ങളിൽ സംഭരിച്ച് ഭൂഗർഭജലവിതാനം ഉയർത്തുന്ന പദ്ധതി ശാസ്ത്രീയമല്ലെന്നാണ് പ്രധാന ആരോപണം. രാസവസ്തുക്കൾ അടങ്ങിയ വെള്ളം കുടിവെള്ളക്ഷാമം രൂക്ഷമായ ഗ്രാമവാസികൾ ഉപയോഗിച്ചാൽ വരുന്ന ദോഷങ്ങൾ പരിഗണിച്ചിട്ടില്ലെന്നും ഹർജിയിലുണ്ട്.

കോറമംഗല-ചലഗട്ട വാലി (കെസി വാലി) പദ്ധതിയിൽനിന്നുള്ള വെള്ളം കോലാർ ജില്ലയിലെ ലക്ഷ്മിനഗർ തടാകത്തിലേക്കാണ് ആദ്യമായി എത്തിച്ചത്. കോലാർ, നരസിപുര, ചിന്താമണി താലൂക്കുകളിലായുള്ള 121 കുളങ്ങളിലേക്കും തടാകങ്ങളിലേക്കുമാണ് വെള്ളം വിതരണം ചെയ്യുന്നത്. 1342 കോടി രൂപ വിനിയോഗിച്ചാണ് കെസി വാലി പദ്ധതി പൂർത്തിയാക്കിയത്. ഏഴുപതു കിലോമീറ്റർ അകലെയുള്ള കോറമംഗലയിൽനിന്നു പൈപ്പ് വഴിയും കനാലുകൾ മുഖേനയുമാണ് കോലാറിൽ വെള്ളം എത്തിക്കുന്നത്. പ്രതിദിനം 440 ദശലക്ഷം ലീറ്റർ വെള്ളം ശുദ്ധീകരിക്കാനുള്ള സൗകര്യമാണ് കെസി വാലി ട്രീറ്റ്മെന്റ് പ്ലാന്റിനുള്ളത്. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സിവറേജസ് ബോർഡിന്റെ നിയന്ത്രണത്തിലാണ് പ്ലാന്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us