നിപാ വൈറസ്: കോഴിക്കോട് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: നിപാ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പാലാഴി സ്വദേശി എബിന്‍ ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എബിന്‍. ഇതോടെ നിപാ ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. കോഴിക്കോടും മലപ്പുറത്തുമായി മരിച്ചത്.

നിപാ വൈറസ് ബാധയെന്ന സംശയത്തില്‍ സംസ്ഥാനത്ത് 175 പേര്‍ നിരീക്ഷണത്തിലാണ്. വൈറസ് ബാധിച്ച് മരിച്ചവരുമായി ബന്ധമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. വൈറസ് പകര്‍ന്നത് ഒരേ കേന്ദ്രത്തില്‍നിന്നാണെന്നും അസുഖം കണ്ടെത്തിയ പതിനഞ്ചു പേരില്‍ 12 പേര്‍ മരിച്ചതായും മൂന്നു പേര്‍ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു.

നിപാ വൈറസ് ആദ്യം ബാധിച്ചെന്ന് കരുതുന്ന സാബിത്തിന്‍റെ രക്തം പരിശോധിച്ചിരുന്നില്ല എന്നാല്‍ ഇയാളും നിപാ ബാധിച്ചു മരിച്ചതായാണ് കണക്കാകുന്നത്. അങ്ങനെയാണെങ്കില്‍ 14 മലയാളികള്‍ ഇതുവരെ നിപാ ബാധിച്ചു മരിച്ചിട്ടുണ്ട്. ആദ്യം അസുഖം വന്നു മരിച്ച സാബിത്ത്, സാലിഹ് എന്നിവരില്‍ നിന്നാണ് പിന്നീടുള്ള ഭൂരിപക്ഷം പേരിലേക്കും വൈറസ് പകര്‍ന്നത് എന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക നിഗമനം.

നിപാ വൈറസ് സംശയിച്ച് പരിശോധനയ്ക്കയച്ച നിരവധിയാളുകളുടെ രക്തപരിശോധനഫലം നെഗറ്റീവ് ആയതോടെ വൈറസ് ബാധയെ പിടിച്ചു കെട്ടാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. വൈറസിന്‍റെ ഇന്‍ക്യൂബേഷന്‍ പിരീഡ് അടിസ്ഥാനമാക്കി ജൂണ്‍ അഞ്ച് വരെ പുതുതായി ആരിലും നിപാ വൈറസ് സ്ഥീരികരിച്ചില്ലെങ്കില്‍ രോഗം അവസാനിച്ചതായി കണക്കാക്കും എന്ന് ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വന്ന അറിയിപ്പില്‍ പറയുന്നു.

വൈറസ് ബാധ വന്നയാളില്‍ അത് പടരാനുള്ള നിശ്ചിതസമയപരിധിയുണ്ട്. മൂന്ന് ദിവസം മുതല്‍ 21 ദിവസം വരെ ഇതിനായി വേണ്ടി വരും എന്നാണ് കണക്ക്. കേരളത്തില്‍ ആദ്യത്തെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സമയം വച്ചു നോക്കിയാല്‍ ഇപ്പോള്‍ ആര്‍ക്കെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടെങ്കില്‍ അത് തെളിയാന്‍ ജൂണ്‍ അഞ്ച് വരെ കാത്തിരിക്കണം. അതിനാല്‍ ജൂണ്‍ അഞ്ചിനകം പുതുതായി ആരിലും നിപാ വൈറസ് സ്ഥിരീകരിക്കാത്ത പക്ഷം നിപാ വൈറസ് അവസാനിച്ചതായി കണക്കാക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us