ശിവമൊഗ്ഗ ∙ രാജ്യത്ത് ദലിതർക്കെതിരായ അതിക്രമങ്ങൾ വ്യാപകമായിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണറാലി ‘ജനാശിർവാദയാത്ര’യെ ശിവമൊഗ്ഗയിൽ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ. രോഹിത് വെമുല കൊല്ലപ്പെട്ടു. ഗുജറാത്തിലെ ഉനയിൽ ദലിതർ മർദനത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു. ദലിതർക്കും ഗോത്രവർഗങ്ങൾക്കുമെതിരെ അക്രമങ്ങൾ വർധിക്കുന്നു. എസ്‌സി–എസ്ടി നിയമം ദുർബലമാക്കപ്പെട്ടു. എന്നിട്ടും മൗനം വെടിയാൻ മോദി തയാറാകുന്നില്ല. സിബിഎസ്ഇ ചോദ്യക്കടലാസ് ചോർന്നു, കർണാടക നിയസഭാ തിരഞ്ഞെടുപ്പ് തിയതി ചോർന്നു, എന്നിട്ടും അദ്ദേഹം മൗനം തുടരുകയാണ്.
കർണാടകയിലെ എച്ച്എഎല്ലിനു ലഭിക്കേണ്ടിയിരുന്ന റഫാൽ യുദ്ധവിമാനക്കരാർ സുഹൃത്തിനു വഴിമാറ്റി നൽകിയതും മോദിയാണ്. യുപിഎ സർക്കാർ നിശ്ചയിച്ചതിന്റെ മൂന്നിരട്ടി തുകയാണു മോദി റഫാൽ ഇടപാടിനു നൽകിയതെന്നും രാഹുൽ ആരോപിച്ചു. അസത്യം പറയാൻ ആർഎസ്എസ് ആണു മോദിയെ പഠിപ്പിച്ചത്. വിദ്വേഷം, പ്രസംഗം, പൊള്ള വാഗ്ദാനങ്ങൾ എന്നിവയിലൂടെ രാജ്യത്തെ മുന്നോട്ട് നയിക്കാനാകില്ലെന്നു പ്രധാനമന്ത്രിക്ക് മനസ്സിലായിട്ടുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.