കെട്ടിട അവശിഷ്ടങ്ങൾ തടാകങ്ങളില്‍ തള്ളിയാൽ അഞ്ചുലക്ഷംവരെ പിഴ

ബെംഗളൂരു : കെട്ടിട നിർമാണ അവശിഷ്ടങ്ങൾ പൊതു സ്ഥലത്തു തള്ളുന്നവരിൽനിന്ന് അഞ്ച് ലക്ഷം രൂപ വരെ പിഴയീടാക്കാൻ ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) തയാറെടുക്കുന്നു. കെട്ടിടം പൊളിക്കുന്നതിന്റെയും നിർമിക്കുന്നതിന്റെയും ഭാഗമായുണ്ടാകുന്ന അവശിഷ്ടം തടാകങ്ങളിലും മഴവെള്ള കനാലുകളിലും തള്ളുന്നവരിൽ നിന്ന് അഞ്ചുലക്ഷം രൂപയും റോഡ് ഉൾപ്പെടെ മറ്റിടങ്ങളിൽ തള്ളുന്നവരിൽനിന്ന് ഒരുലക്ഷം രൂപയും പിഴ ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്.

27നു ചേരുന്ന കൗൺസിൽ യോഗത്തിൽ ഇതു സംബന്ധിച്ച് പ്രമേയം അവതരിപ്പിക്കുമെന്നു മേയർ സമ്പത്ത്‌രാജ് പറഞ്ഞു. വിവിധ റെസിഡന്റ്സ് അസോസിയേഷനുകളുമായി ചർച്ച നടത്തുകയായിരുന്നു അദ്ദേഹം. കെട്ടിടം നിർമിക്കലും പൊളിക്കലും പതിവായ ബെംഗളൂരുവിൽനിന്നുള്ള കോൺക്രീറ്റ് അവശിഷ്ടങ്ങൾ തള്ളാൻ നഗരാതിർത്തിയിൽ ഏഴു പാറമടകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ അവശിഷ്ടങ്ങളിൽ പകുതി പോലും ഇവിടെ എത്തുന്നില്ല. ഇത്രദൂരം വാഹനങ്ങളിൽ ഇവ കൊണ്ടുപോകുന്നതിന്റെ ചെലവ് ലാഭിക്കാൻ പലരും രാത്രി വഴിയോരത്തും തടാക തീരങ്ങളിലുമായി തള്ളുകയാണ് പതിവ്.

ഇനിമുതൽ ഇങ്ങനെ മാലിന്യം തള്ളുന്നവരെ പിടികൂടാൻ ബിബിഎംപി പൊലീസിന്റെ സഹായവും തേടും. വിജനമായ സ്ഥലങ്ങളിൽ മാലിന്യവും കെട്ടിട അവശിഷ്ടങ്ങളും തള്ളുന്നവരെ പിടികൂടാൻ സിസിടിവി ക്യാമറകളും സ്ഥാപിക്കും. ഇതിനായി ബിബിഎംപിയുടെ ഓരോ വാർഡിനും 10 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരിയോടെ എല്ലായിടത്തും ക്യാമറകൾ സജ്ജമാക്കും. ഇതിനെല്ലാം പുറമെ ബിബിഎംപി ഈയിടെ പുറത്തിറക്കിയ ‘ഫിക്സ് മൈ സ്ട്രീറ്റ്’ മൊബൈൽ ആപ്പിലൂടെ പൊതുജനങ്ങൾക്കും മാലിന്യം തള്ളുന്നവരെക്കുറിച്ച് പരാതിപ്പെടാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us