ഒക്കലിപുരം സിഗ്‌നൽ ഫ്രീ കോറിഡോർ ഡിസംബറിൽ

ബെംഗളൂരു ∙ നഗരത്തിലെ ഏറ്റവും തിരക്കേറിയ ഒക്കലിപുരം സിഗ്‌നൽ ഫ്രീ കോറിഡോർ പദ്ധതി ഡിസംബറിൽ പൂർത്തീകരിക്കുമെന്നു ബിബിഎംപി മേയർ സമ്പത്ത് രാജ്. നാല് അടിപ്പാതകളും നാലു മേൽപാലങ്ങളും അടങ്ങിയ കോറിഡോറിന്റെ നിർമാണ പ്രവൃത്തികൾ നാലുവർഷം മുൻപാണ് ആരംഭിച്ചത്. ബിബിഎംപി 102 കോടിരൂപ ചെലവഴിച്ചാണ് കോറിഡോർ നിർമിക്കുന്നത്.

കാൽനട യാത്രക്കാർക്കായി രണ്ടു മേൽപാലങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ബെംഗളൂരു-തുമക്കൂരു, ബെംഗളൂരു-ചെന്നൈ റെയിൽവേ ലൈനുകൾക്കു മുകളിലൂടെയാണ് നാലുവരി മേൽപാലം കടന്നുപോകുന്നത്. രാജാജിനഗർ, മല്ലേശ്വരം, വിജയനഗർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് ഒക്കലിപുരം ജംക്‌ഷൻ ചുറ്റാതെ നേരിട്ട് സിറ്റി റെയിൽവേ സ്റ്റേഷനിലേക്കു പ്രവേശിക്കാൻ പാലം വരുന്നതോടെ സാധിക്കും.

റെയിൽവേയുടെ അധീനതയിലുണ്ടായിരുന്ന മൂന്നേക്കർ ഭൂമിയേറ്റെടുത്തിട്ടാണ് ഇവിടെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ പാതയിൽ പ്രവൃത്തികൾ ഉദ്ദേശിച്ച രീതിയിൽ മുന്നേറാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

ഗതാഗതകുരുക്ക് കുറച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നഗരത്തിലെ തിരക്കേറിയ ജംക്‌ഷനുകളിൽ സിഗ്‌നൽ ഫ്രീ കോറിഡോറുകൾ സ്ഥാപിക്കുന്നത്. മൈസൂരു റോഡ്, സിൽക്ക് ബോർഡ്, യശ്വന്ത്പുര, വിജയനഗർ, ഡെയറി സർക്കിൾ, ഡൊംളൂർ എന്നിവിടങ്ങളിലാണ് സിഗ്‌നൽ ഫ്രീ പാതകൾ സ്ഥാപിക്കുന്നത്.

മേൽപാലങ്ങൾക്കൊപ്പം ചെറുവാഹനങ്ങൾക്കു കടന്നുപോകാൻ പ്രത്യേക പാതകളുമാണ് ഇവിടെ സ്ഥാപിക്കുന്നത്. ഔട്ടർ റിങ് റോഡിൽ മൈസൂരു റോഡിലെ നായന്തഹള്ളി മുതൽ സെൻട്രൽ സിൽക്ക് ബോർഡ് ജംക്‌ഷൻ വരെയുള്ള 17 കിലോമീറ്റർ ദൂരവും സിഗ്‌നൽ ഫ്രീ കോറിഡോറാക്കി മാറ്റുന്നതിന്റെ പ്രവൃത്തികളും പുരോഗമിക്കുകയാണ്. ഇതിൽ ഹൊസക്കരഹള്ളിയിലെ മേൽപാലനിർമാണം പൂർത്തിയായി ഗതാഗതത്തിനു കഴിഞ്ഞമാസം തുറന്നുകൊടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us