ഇരുചക്രവാഹനങ്ങൾക്കു സുരക്ഷിതമല്ലെന്ന വിലയിരുത്തല്‍;ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ ഇരുചക്ര വാഹന വിലക്കിന് നീക്കം

ബെംഗളൂരു ∙ ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ ഇരുചക്ര വാഹനങ്ങൾക്കു പ്രവേശനം നിരോധിക്കാനുളള നിർദേശവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്. ഇരുവശത്തേക്കുമായി നാലുവരിപ്പാത മാത്രമുള്ള മേൽപാലം ഇരുചക്രവാഹനങ്ങൾക്കു സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണിത്. ഈ മാസം 14നു ബൈക്കപകടത്തിൽ രണ്ടുപേർ മരിച്ചതാണ് ഒടുവിലത്തെ സംഭവം. അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ സഹീർ ഹുസൈൻ, മുഹമ്മദ് ഫക്രുദീൻ എന്നിവരാണ് മേൽപാലത്തിൽനിന്നു താഴെ വീണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ മേൽപാലത്തിനു മുകളിലൂടെ ബൈക്കും 50 അടി താഴെ റോഡിൽ പതിച്ചു.

കഴിഞ്ഞ വർഷം ഓഗസ്റ്റിലും സമാന രീതിയിൽ അപകടമുണ്ടായിരുന്നു. 10 കിലോമീറ്റർ നീളമുള്ള മേൽപാലത്തിൽ വലിയ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുക അസാധ്യമാണെന്നു നീക്കത്തെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. 15 മീറ്റർ വീതിയുള്ള പാലത്തിൽ‌ ഇരുചക്ര വാഹനങ്ങൾക്കു പ്രത്യേക പാതയുമില്ല. അതേസമയം ഐടി ഹബ്ബായ ഇലക്ട്രോണിക് സിറ്റിയിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാക്കുന്ന മേൽപ്പാലത്തിൽ ബൈക്കുകൾ നിരോധിക്കുന്നതിനെ എതിർക്കുന്നവരുമുണ്ട്. ഓഫിസ് സമയത്ത് ഹൊസൂർ റോഡിലെ ഗതാഗതക്കുരുക്കിലൂടെ ഇലക്ട്രോണിക് സിറ്റിയിലെത്താൻ 45 മിനിറ്റെടുക്കും.

ഇതേ യാത്രയ്ക്കു മേൽപ്പാലത്തിലൂടെ 20 മിനിറ്റ് മതി. ടോൾ നൽകി യാത്ര ചെയ്യാവുന്ന റോഡിൽ ബൈക്കുകൾ വിലക്കുന്നതിന് നിയമ തടസ്സങ്ങളുണ്ടായേക്കാം. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ)യുമായി സഹകരിച്ച് ബാംഗ്ലൂർ എലിവേറ്റഡ് ടോൾവേയ്സ് ലിമിറ്റഡ് (ബിഇടിഎൽ) ആണ് മേൽപാലം നിർമിച്ചത്. ടോൾ ഇനത്തിൽ ലഭിക്കുന്ന വരുമാനം നിലയ്ക്കുമെന്നതിനാൽ ബൈക്കുകൾ നിരോധിക്കാനുള്ള നീക്കം ബിഇടിഎൽ ചോദ്യം ചെയ്തേക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us