വിവാഹിതരാകാന്‍ തയ്യാറുള്ള ദേവദാസികൾക്കു രണ്ടുലക്ഷം രൂപ ആനുകൂല്യം പ്രഖ്യാപിച്ച് കർണാടക സാമൂഹികക്ഷേമ വകുപ്പ്.

ബെംഗളൂരു ∙ വിവാഹിതരാകുന്ന ദേവദാസികൾക്കു രണ്ടുലക്ഷം രൂപ ആനുകൂല്യം പ്രഖ്യാപിച്ച് കർണാടക സാമൂഹികക്ഷേമ വകുപ്പ്. ദേവദാസികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടായിരിക്കും പണം കൈമാറുന്നത്. ഇവരെ വിവാഹം കഴിക്കുന്നവർക്ക് ആനുകൂല്യം കൈപ്പറ്റാനാവില്ല. 1982ലെ ദേവദാസി നിരോധന നിയമം നിലവിലുണ്ടെങ്കിലും കർണാടകയിലെ പല പിന്നാക്ക ജില്ലകളിലും ഈ സമ്പ്രദായം സജീവമായി നിലനിൽക്കുന്നുണ്ട്.

അതിനാൽ ഇവരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനായുള്ള ആദ്യപടിയായാണ് ഈ ആനുകൂല്യമെന്നു സാമൂഹികക്ഷേമ മന്ത്രി എച്ച്. ആഞ്ജനേയ പറഞ്ഞു. 50 കോടി രൂപ ചെലവിട്ടു ഭൂമി വാങ്ങി, വിവാഹിതരാകുന്ന ദേവദാസികൾക്കു വിതരണം ചെയ്യാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇവരുടെ കുട്ടികൾക്കു പ്രതിമാസം 2000 രൂപ സ്റ്റൈപൻഡ് നൽകുന്നതിനു പുറമെ വിദ്യാഭ്യാസത്തിനായി പ്രത്യേക ഗ്രാന്റ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

മതാചാരങ്ങളുടെ ഭാഗമായാണ് പെൺകുട്ടികളെ വളരെ ചെറിയ പ്രായത്തിൽ തന്നെ ദേവദാസിയാക്കാൻ നിർബന്ധിതരാക്കുന്നത്. ഒട്ടേറെ സംഭവങ്ങൾ കർണാടകയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. 2016 ഫെബ്രുവരിയിൽ, രാജ്യത്തെവിടെയെങ്കിലും ദേവദാസി സമ്പ്രദായം നിലനിൽക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ സുപ്രീം കോടതി സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിരുന്നു. കർണാടകയെ കൂടാതെ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ദേവദാസി സമ്പ്രദായം സജീവമായുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us