വി എസ്സിന് വേണ്ടി പുതിയ നിയമം:പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനം അനുവദിക്കുന്നതിനായി നിയമസഭാ അയോഗ്യതകള്‍ നീക്കം ചെയ്യല്‍ ഭേദഗതി ബില്‍ സഭ പാസാക്കി.

ബില്‍ പാസാക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. എം.എല്‍.എ പദവിയിലിരിക്കെ ക്യാബിനറ്റ് പദവിയുള്ള ഭരണപരിഷ്‌കാരകമ്മിഷന്‍ അദ്ധ്യക്ഷസ്ഥാനത്തേക്ക് വി.എസിനെ പരിഗണിക്കുമ്പോള്‍ ഇരട്ടപ്പദവി പ്രശ്‌നം ഉണ്ടാവാതിരിക്കാനാണ് ആദായകരമായ പദവിയുടെ പരിധിയില്‍ നിന്ന് ഇതിനെ ഒഴിവാക്കുന്നത്. 1951ലെ മൂലനിയമത്തിലാണ് ഭേദഗതി വരുത്തിയത്.

നേരത്തെ ചര്‍ച്ചയ്‌ക്കെടുത്ത ബില്‍ സബജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. തുടര്‍ന്നാണ് ഇന്ന് ബില്‍ പാസാക്കിയത്. ഇനി മന്ത്രിസഭ യോഗം ചേര്‍ന്ന് ഭരണ പരിഷ്‌കാര കമ്മിഷനിലെ മറ്റ് അംഗങ്ങളെ തീരുമാനിക്കും. മുന്‍ മുഖ്യമന്ത്രിമാരായിരുന്ന ഇ.എം.എസ് നന്പൂതിരിപ്പാടും ഇ.കെ.നായനാരും ഭരണപരിഷ്താര കമ്മിഷന്‍ ചെയര്‍മാന്മാരായിട്ടുണ്ട്.

വി.എസിനായി ഇരട്ടപ്പദവി നിയമിത്തില്‍ ഭേദഗതി വരുത്തിയതിനെ പ്രതിപക്ഷം എതിര്‍ത്തു. ഈ രക്തത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷത്ത് നിന്ന് സംസാരിച്ച വി.ടി.ബല്‍റാം, വി.എസ് പദവി ഏറ്റെടുക്കില്ലെന്നാണ് കരുതുന്നതെന്ന് പറഞ്ഞു.

അതേസമയം, ഭരണപക്ഷത്ത് നിന്ന് സംസാരിച്ച മന്ത്രി എ.കെ.ബാലനും എസ്.ശര്‍മയും വി.എസിനെ ശക്തമായി പിന്തുണച്ചു. ഏതെങ്കിലും പദവി നല്‍കി അനുനയിപ്പിക്കുന്നതിനല്ല വി.എസിനെ ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷനാക്കുന്നതെന്ന് ബാലന്‍ പറഞ്ഞു. ഏറ്റവും ആദരണീയമായ പദവിയാണിതെന്നും ബാലന്‍ പറഞ്ഞു. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന് പദവികളുടെയൊന്നും ആവശ്യമില്ലെന്ന് ശര്‍മ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us