ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുകുലുക്കിയ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും ക്രമക്കേടുകൾക്കുമെതിരെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. സത്യസന്ധതയ്ക്കും യോഗ്യതയ്ക്കും മുൻഗണന നൽകുന്ന അന്തരീക്ഷം രാജ്യത്ത് ഉണ്ടാകണമെന്നും കഠിനാധ്വാനത്തിന് ഫലം ലഭിക്കാതെ വരുമ്പോൾ വിദ്യാർഥികൾക്ക് നിരാശ തോന്നുുന്നത് സ്വാഭാവികമാണെന്നും സച്ചിൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ൽ കുറിച്ചു.
കുറുക്കുവഴികൾ അരുത്, വിദ്യാർഥികൾക്ക് ആത്മവിശ്വാസം പകരണമെന്ന് സച്ചിൻ
തന്റെ പിതാവ് ഒരു പ്രൊഫസറായിരുന്നുവെന്നും ചെറുപ്പത്തിൽ അദ്ദേഹം പകർന്നുതന്ന വലിയ പാഠം ഒരിക്കലും കുറുക്കുവഴികൾ തേടരുതെന്നും വഞ്ചന അരുതെന്നുമായിരുന്നു എന്ന് സച്ചിൻ ഓർത്തെടുത്തു. അധ്വാനത്തേക്കാളുപരി ഫലത്തിന് മാത്രം മുൻഗണന നൽകുന്ന ഒരു സമൂഹം യോഗ്യതയ്ക്ക് പകരം കുറുക്കുവഴികളാകും തിരഞ്ഞെടുക്കുക. യുവ ഇന്ത്യയുടെ സ്വപ്നങ്ങളും ഊർജ്ജവുമാണ് രാജ്യത്തിന്റെ വിജയത്തിന് ഇന്ധനമാകുന്നത്. അതിനാൽ മാതാപിതാക്കൾ, അധ്യാപകർ, ഭരണാധികാരികൾ ഉൾപ്പെടുന്ന സമൂഹം കുട്ടികളുടെ ഭാവിയെ ശക്തിപ്പെടുത്താനും അവരുടെ ആഗ്രഹങ്ങളെ സംരക്ഷിക്കാനുമുള്ള പരിഹാരങ്ങൾ കണ്ടെത്താൻ ഒന്നിച്ചു പ്രവർത്തിക്കണമെന്നും സച്ചിൻ ആഹ്വാനം ചെയ്തു.
ബാരിക്കേഡുകൾ തകർത്ത് പ്രതിപക്ഷ എംപിമാരുടെ മാർച്ച്
അതേസമയം, നീറ്റ് വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളും പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യത്തിലെ എംപിമാർ ഗാന്ധി സ്മൃതിയിലേക്ക് ബഹുജന മാർച്ച് നടത്തി. നീറ്റ് വിഷയത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്ക് ആദരമർപ്പിക്കാനാണ് മാർച്ച് സംഘടിപ്പിച്ചതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
മൂന്ന് ബസുകളിലായി എത്തിയ പ്രതിപക്ഷ എംപിമാരെ പൊലീസ് ബാരിക്കേഡുകൾ ഉയർത്തി തടയാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ ബാരിക്കേഡുകൾ നീക്കി മുന്നോട്ട് നീങ്ങി. തുടർന്ന് ബിർള മന്ദിരത്തിൽ ധർണയിരുന്ന എംപിമാർ, ദേശീയഗാനം ആലപിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. വരും ദിവസങ്ങളിലും വിഷയം പാർലമെന്റിലും തെരുവിലും ശക്തമായി ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
