ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ കോഴിയിറച്ചിയുടെയും കോഴിമുട്ടയുടെയും വില കുതിച്ചുയരുന്നു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന വിലവർദ്ധനവ് ചിക്കൻ വിലയെ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിച്ചു. കോഴിയിറച്ചി വിപണിയിലെ ഈ റെക്കോർഡ് വിലക്കയറ്റത്തിനൊപ്പം കോഴിമുട്ടയുടെ വിലയും ഏതാനും ദിവസങ്ങൾക്കിടയിൽ കുത്തനെ വർദ്ധിച്ചിട്ടുണ്ട്.
നിലവിൽ നഗരത്തിലെ റീട്ടെയ്ൽ വിപണിയിൽ തൊലി കളഞ്ഞ ചിക്കൻ (സ്കിൻലെസ്സ്) വില കിലോയ്ക്ക് 360 രൂപ എന്ന റെക്കോർഡ് നിരക്കിലെത്തി. തൊലിയോട് കൂടിയ ചിക്കന് കിലോയ്ക്ക് 340 രൂപയാണ് ഇപ്പോഴത്തെ വില. തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കിലോയ്ക്ക് 300 രൂപ നിരക്കിൽ ലഭ്യമായിരുന്ന ബ്രോയിലർ കോഴിയിറച്ചിക്കാണ് ഒറ്റയടിക്ക് 350 മുതൽ 360 രൂപ വരെയായി വർദ്ധിച്ചത്. തൊലിയോട് കൂടിയ ചിക്കന് കിലോയ്ക്ക് 330 രൂപയിൽ നിന്നാണ് 340 രൂപയായി വില ഉയർന്നത്.
ഇറച്ചി വിലയ്ക്ക് പിന്നാലെ കോഴിമുട്ടയുടെ വിലയും സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റ് തെറ്റിക്കുന്ന രീതിയിൽ ഉയരുകയാണ്. നിലവിൽ മുട്ടയുടെ മൊത്തവ്യാപാര വില എട്ട് രൂപയായി ഉയർന്നപ്പോൾ, ചില്ലറ വിൽപ്പന നിരക്ക് 8.30 രൂപ മുതൽ ഒമ്പത് രൂപ വരെയായി. വെറും മൂന്ന് ദിവസങ്ങൾക്ക് മുമ്പ് 7 രൂപ മുതൽ 7.50 രൂപ വരെ നിരക്കിൽ ലഭിച്ചിരുന്ന മുട്ടയ്ക്കാണ് ഇപ്പോൾ ഒമ്പത് രൂപയോളം ഈടാക്കുന്നത്.
കോഴിവളർത്തൽ കേന്ദ്രങ്ങളിൽ ഈ സീസണിൽ കോഴികൾക്ക് പ്രതീക്ഷിച്ച വളർച്ച ഉണ്ടാകാത്തതും ഉത്പാദനത്തിലുണ്ടായ കടുത്ത ഇടിവുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി വിപണി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇതിനുപുറമേ ബെംഗളൂരുവിൽ നിന്നുള്ള കോഴികൾ വൻതോതിൽ മറ്റ് അയൽ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതും നഗരത്തിലെ വിപണിയിൽ കടുത്ത ക്ഷാമത്തിന് കാരണമായിട്ടുണ്ട്.
ചിക്കൻ, മുട്ട എന്നിവയുടെ വിലക്കയറ്റം നഗരത്തിലെ ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെയും വരും ദിവസങ്ങളിൽ പ്രതികൂലമായി ബാധിക്കും. അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധനവ് നേരിടുന്നതിനായി ചിക്കൻ ബിരിയാണി, മുട്ടക്കറി, എഗ്ഗ് ഫ്രൈഡ് റൈസ് തുടങ്ങിയ ജനപ്രിയ വിഭവങ്ങൾക്ക് ഹോട്ടലുടമകൾ വില വർദ്ധിപ്പിച്ചേക്കുമെന്നാണ് സൂചന. വരും ദിവസങ്ങളിൽ വിപണിയിലേക്ക് കോഴികളുടെയും മുട്ടയുടെയും വരവ് വർദ്ധിച്ചില്ലെങ്കിൽ വില ഇനിയും ഉയർന്നേക്കും.
