ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ മഴ മാറിനിൽക്കുന്നതോടെ വേനൽക്കാലത്തിന് സമാനമായ കടുത്ത ചൂട് അനുഭവപ്പെടുന്നു. കഴിഞ്ഞ ഞായറാഴ്ച നഗരത്തിൽ രേഖപ്പെടുത്തിയത് 32 ഡിഗ്രി സെൽഷ്യസ് പരമാവധി താപനിലയാണ്. ഇത് ജൂലൈ മാസത്തിൽ അനുഭവപ്പെടാറുള്ള സാധാരണ താപനിലയേക്കാൾ 3.7 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. 2021-ൽ രേഖപ്പെടുത്തിയ 32.7 ഡിഗ്രി സെൽഷ്യസിന് ശേഷം ജൂലൈ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണിത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ ജൂലൈ മാസമായാണ് ഈ വർഷത്തേത് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ (IMD) വിശകലനമനുസരിച്ച്, ജൂലൈ മാസത്തിലെ സാധാരണ ശരാശരി താപനില 28.3 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ ഇത്തവണ മഴയുടെ കുറവു മൂലം താപനില കുത്തനെ ഉയരുകയായിരുന്നു. തെക്കുപടിഞ്ഞാറൻ കാലവർഷം ദുർബലമായതും അന്തരീക്ഷത്തിൽ കാർമേഘങ്ങൾ രൂപപ്പെടാത്തതുമാണ് ചൂട് വർദ്ധിക്കാൻ പ്രധാന കാരണമെന്ന് ബംഗളൂരു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവിയും ശാസ്ത്രജ്ഞനുമായ എൻ. പൂവിയരശൻ വ്യക്തമാക്കി.
ഈ വർഷം ജൂൺ 1 മുതൽ ജൂലൈ 10 വരെയുള്ള കാലവർഷത്തിൽ ബംഗളൂരുവിൽ 34 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് കാലാവസ്ഥാ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. വരും ആഴ്ചകളിൽ നഗരത്തിൽ വേനൽക്കാലത്തിന് സമാനമായ കടുത്ത ചൂടായിരിക്കും അനുഭവപ്പെടുക. അടുത്ത ഒരാഴ്ചത്തേക്ക് മഴയ്ക്ക് സാധ്യതയില്ലാത്തതിനാൽ താപനില വീണ്ടും രണ്ടോ മൂന്നോ ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.
നിലവിൽ മഴ പെയ്യാൻ സഹായിക്കുന്ന അനുകൂല കാലാവസ്ഥാ സാഹചര്യങ്ങളൊന്നും നിലവിലില്ലെന്ന് പൂവിയരശൻ ചൂണ്ടിക്കാട്ടി. മഴ ലഭിക്കാത്തത് ചൂട് ഇനിയും വർദ്ധിപ്പിക്കും. പകൽച്ചൂട് മാത്രമല്ല, നഗരത്തിലെ രാത്രികാല താപനിലയും സാധാരണയേക്കാൾ ഉയർന്നുനിൽക്കുകയാണ്. ഞായറാഴ്ച രാത്രി രേഖപ്പെടുത്തിയ കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസായിരുന്നു. ഇത് സാധാരണ ഈ സമയത്ത് അനുഭവപ്പെടാറുള്ള കുറഞ്ഞ താപനിലയേക്കാൾ 0.9 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. ഇതോടെ ബംഗളൂരുവിൽ രാത്രികളിലും അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്.
