ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

ബെംഗളൂരു: ബെംഗളൂരുവിന് സമീപമുള്ള ദേവനഹള്ളിയിലെ റെസിഡൻഷ്യൽ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥി സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചതിനെ തുടർന്ന് വൻ സംഘർഷം. കടയാരപ്പനഹള്ളിയിലെ സ്റ്റെർലിംഗ് ഇംഗ്ലീഷ് റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയായ ഗുരുകിരൺ (12) ആണ് മരിച്ചത്. കുട്ടിക്ക് സുഖമില്ലാതായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് സ്കൂൾ അധികൃതർ മാതാപിതാക്കളെ ഫോണിലൂടെ അറിയിച്ചത്. എന്നാൽ മാതാപിതാക്കൾ ആശുപത്രിയിൽ എത്തുമ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു. രാവിലെ നടന്ന കായിക പരിശീലനത്തിനിടെ സ്കൂളിലെ പി.ഇ അധ്യാപകനായ നാരായണൻ കുട്ടിയെ ക്രൂരമായി മർദ്ദിച്ചതാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.

രാവിലെ 5.30-ഓടെ നിശ്ചയിച്ചിരുന്ന വ്യായാമത്തിന് മുന്നോടിയായി ഗുരുകിരൺ ശുചിമുറിയിൽ പോയതിനാണ് അധ്യാപകൻ മർദ്ദിച്ചതെന്ന് സഹപാഠികളിൽ ഒരാൾ വെളിപ്പെടുത്തി. മർദ്ദനമേറ്റതിന് ശേഷവും കുട്ടിയെ ഗ്രൗണ്ടിൽ രണ്ട് റൗണ്ട് ഓടാൻ അധ്യാപകൻ നിർബന്ധിച്ചതായും, ഓട്ടത്തിനിടയിൽ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നുവെന്നും സഹപാഠി പറഞ്ഞു. നിസ്സാര കാര്യങ്ങൾക്ക് പോലും ഈ അധ്യാപകൻ കുട്ടികളെ വടികളും ഇരുമ്പുകമ്പികളും ഉപയോഗിച്ച് മർദ്ദിക്കാറുണ്ടെന്നും, മുറിക്കുള്ളിൽ പൂട്ടിയിട്ട് ഉപദ്രവിക്കാറുണ്ടെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. ഹോസ്റ്റലിൽ നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമാണെന്നും ആക്ഷേപമുണ്ട്.

  പുകവലി നിർത്താൻ നോക്കിയവർ ചെന്നുപെട്ടത് വലിയ കെണിയിൽ; ബെംഗളൂരുവിൽ കാൻസർ രോഗബാധയേറുന്നതായി മെഡിക്കൽ മുന്നറിയിപ്പ്

വിദ്യാർത്ഥിയുടെ മരണവാർത്തയറിഞ്ഞ് പ്രകോപിതരായ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പി.ഇ അധ്യാപകനായ നാരായണനെ സ്കൂൾ വളപ്പിൽ വെച്ച് മർദ്ദിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബാഗലൂർ പൊലീസ് അധ്യാപകനെ ജനക്കൂട്ടത്തിൽ നിന്ന് രക്ഷപെടുത്തി പട്രോളിംഗ് വാഹനത്തിലേക്ക് മാറ്റി. എന്നാൽ പ്രതിയെ തങ്ങൾക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ പൊലീസ് വാഹനം തടയുകയും ഉപരോധിക്കുകയും ചെയ്തു. പ്രതിഷേധക്കാരിൽ ചിലർ പെട്രോളുമായി എത്തി അധ്യാപകനെ ജീവനോടെ കത്തിക്കാൻ ശ്രമിച്ചതോടെ, ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിന് നേരിയ ലാത്തിച്ചാർജ് പ്രയോഗിക്കേണ്ടി വന്നു. തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം

തന്റെ മകന് ഹൃദ്രോഗമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും അവൻ പൂർണ്ണ ആരോഗ്യവാനായിരുന്നുവെന്നും ഗുരുകിരണിന്റെ അമ്മ യശസ്വിനി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയും മകൻ തന്നെ വിളിച്ച് പുതിയ അധ്യയന വർഷത്തേക്ക് യൂണിഫോമും ഷൂസും വാങ്ങി നൽകാൻ ആവശ്യപ്പെട്ടിരുന്നതായി അവർ കണ്ണീരോടെ ഓർത്തു. അതുകൊണ്ടുതന്നെ ഓടുന്നതിനിടയിൽ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന വാദം മാതാപിതാക്കൾ പൂർണ്ണമായി തള്ളി. കുട്ടിയുടെ പിതാവ് രാഘവേന്ദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാഗലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts