കൊച്ചി: കേരളത്തിലെ മദ്യ ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും ജനപ്രിയ ബ്രാൻഡായ ജവാൻ റം വൈകാതെ പുത്തൻ ലുക്കിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ എത്തും. ഗുണനിലവാരത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാതെയാകും ഇനി ജവാൻ വിപണിയിലെത്തുകയെന്നാണ് അധികൃതർ നൽകുന്ന സൂചന. ആവശ്യക്കാർ ഏറെയുള്ള ജവാൻ റം നിലവാരമില്ലാത്ത പ്ലാസ്റ്റിക് കുപ്പികളിലാണ് നിറയ്ക്കുന്നതെന്ന ആക്ഷേപം ശക്തമായിരുന്നു. ഇതിന് പരിഹാരമായി ഇനി മുതൽ ഐഎസ്ഒ (ISO) നിലവാരമുള്ള കുപ്പികളിൽ മദ്യം എത്തിക്കാൻ എക്‌സൈസ് വകുപ്പ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിന് നിർദേശം നൽകി.
ജവാന്റെ നിലവിലുള്ള ബോട്ടിലുകൾക്ക് നിലവാരമില്ലെന്ന് ഉപഭോക്താക്കളിൽ നിന്നും വൻതോതിൽ പരാതി ഉയർന്നിരുന്നു. അടപ്പുകളുടെ ഭാഗത്തുനിന്നുള്ള ലീക്കും ജവാൻ കുപ്പികളിൽ പതിവ് സംഭവമായിരുന്നു. ഐഎസ്ഒ മുദ്രയുള്ള കുപ്പികൾ വഴി മാത്രമാവണം ഇനി മദ്യ വിൽപ്പനയെന്ന എക്‌സൈസ് മന്ത്രി എം. ലിജുവിന്റെ കർശന ആവശ്യപ്രകാരം, പുതിയ ടെണ്ടർ നടപടികൾ തുടങ്ങാൻ നിർമാതാക്കളോട് ബെവ്‌കോ എംഡി നിർദേശിച്ചുകഴിഞ്ഞു. അതേസമയം, ചില്ലുകുപ്പിയിലേക്ക് മാറുമ്പോൾ വില ഉയർത്തേണ്ടി വരുമെന്നതിനാൽ തൽക്കാലം ചില്ലുകുപ്പിയിൽ ജവാൻ വിപണിയിലെത്തിക്കാൻ തീരുമാനമില്ല. ആവശ്യത്തിന് കുപ്പികൾ ലഭിക്കാതിരുന്നതിനെ തുടർന്ന് ജവാന്റെ നിർമാണത്തിലുണ്ടായ പ്രതിസന്ധി പൂർണമായും പരിഹരിച്ചതായി ബെവ്‌കോ വ്യക്തമാക്കുന്നു.
ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് 1974-ൽ സൈനികർക്ക് മാത്രമായി വികസിപ്പിച്ച ജവാൻ റം, പിന്നീട് 2008-ലാണ് പൊതുവിപണിയിലിറക്കിയത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഈ ബ്രാൻഡ് കേരളത്തിൽ ഒന്നാമതെത്തി. നിലവിൽ ജവാൻ റമ്മിന്റെ ഒരു ലിറ്റർ, ഫുൾ ബോട്ടിലുകൾ പഴയപടി വിപണിയിൽ ലഭ്യമാണ്. ബോട്ടിൽ, ലേബൽ ഉൾപ്പെടെയുള്ളവ വാങ്ങുന്നതിനുള്ള ടെണ്ടറിൽ ചില ഉദ്യോഗസ്ഥർ ബോധപൂർവമായ തിരിമറി നടത്തുന്നതായുള്ള പരാതി മന്ത്രിക്ക് ലഭിച്ചിരുന്നു. സ്വകാര്യ മദ്യ നിർമാണ കമ്പനികളെ സഹായിക്കാൻ ബോധപൂർവം ജവാൻ റമ്മിന്റെ നിർമാണത്തിൽ തടസം വരുത്തുന്നുവെന്ന ആക്ഷേപവും ശക്തമാണ്.
അതേസമയം, മുൻ മന്ത്രി എം.ബി. രാജേഷ് പ്രഖ്യാപിച്ചിരുന്ന ‘മിന്നൽ മാജിക്’ ബ്രാൻഡിയുടെ ഉൽപാദനം വേണമോ എന്ന കാര്യം വിശദമായ ആലോചനയ്ക്ക് ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് എക്‌സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. എൽഡിഎഫ് സർക്കാരിന്റെ തീരുമാനപ്രകാരമാണ് ഈ പുതിയ ബ്രാൻഡിന്റെ നിർമ്മാണവുമായി മുന്നോട്ട് പോയത്. ഇതിനായി 17 കോടി രൂപ ചെലവിട്ട് പുതിയ മെഷിനറികൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ബ്രാൻഡിന്റെ ഉൽപാദനം തുടങ്ങുന്ന കാര്യത്തിൽ ഉടൻ തീരുമാനം എടുക്കേണ്ടതില്ലെന്നാണ് പുതിയ സർക്കാരിന്റെ നിലപാട്.
