ബെംഗളൂരു: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് ഒരുമിച്ച് താമസിച്ച് വരികയായിരുന്ന ഇരുപതുകാരിയെ ലിവ്-ഇൻ പങ്കാളി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വടക്കൻ ബെംഗളൂരുവിലെ മല്ലേശ്വരത്താണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. സകലേശ്പൂർ സ്വദേശിനിയായ അനുഷയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ പങ്കാളി ശരത്തിനെ (25) പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. ഇരുവരും തമ്മിൽ നിസ്സാര കാര്യങ്ങളെച്ചൊല്ലി തർക്കമുണ്ടാകുകയും, അനുഷയ്ക്ക് മറ്റാരെങ്കിലുമായി ബന്ധമുണ്ടെന്ന് ശരത് സംശയിക്കുകയും ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്കേറ്റത്തിനിടയിൽ പ്രകോപിതനായ ശരത് അനുഷയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം മുറിക്കുള്ളിൽ ഉപേക്ഷിച്ച് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
തിങ്കളാഴ്ച ശരത് ഒരു അഭിഭാഷകനെ സമീപിച്ച് കൊലപാതകവിവരം അറിയിക്കുകയായിരുന്നു. അഭിഭാഷകൻ ഉടൻ തന്നെ ശേഷാദ്രിപുരം പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് വീട്ടിനുള്ളിൽ നിന്നും അനുഷയുടെ മൃതദേഹം കണ്ടെടുത്തത്. ഉടൻ തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, ഹസ്സൻ ജില്ലയിലെ സകലേശ്പൂർ സ്വദേശികളായ ശരത്തും അനുഷയും ഇൻസ്റ്റാഗ്രാം വഴിയാണ് പരിചയപ്പെട്ടത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. കഴിഞ്ഞ ആറ് മാസമായി ഇരുവരും മല്ലേശ്വരത്തെ ഒരു വാടകവീട്ടിൽ ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. ശരത് വാട്ടർ ടാങ്കർ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. അനുഷയ്ക്ക് നിലവിൽ ജോലിയൊന്നുമില്ലായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രതി ശരത്തിനെ കോടതി റിമാൻഡ് ചെയ്തു.
