ഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക (എൽ.പി.ജി) സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം തൂക്കം വരുന്ന വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 42 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. പുതുക്കിയ വില ഇന്ന് (ജൂൺ 1) മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, സാധാരണക്കാർ ഉപയോഗിക്കുന്ന ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ ഇത്തവണ മാറ്റമില്ല എന്നത് ആശ്വാസകരമാണ്.
വിലവർധനവോടെ തലസ്ഥാനമായ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 3,113.50 രൂപയായി ഉയർന്നു. കൊൽക്കത്തയിൽ 53.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ അവിടെ സിലിണ്ടർ വില 3,255.50 രൂപയിലെത്തി. ഇതിന് പുറമെ അഞ്ച് കിലോഗ്രാമിന്റെ എഫ്.ടി.എൽ (ഫ്രീ ട്രേഡ് എൽ.പി.ജി) സിലിണ്ടറുകളുടെ വിലയിലും വർധനവുണ്ടായിട്ടുണ്ട്. 11 രൂപ കൂട്ടിയതോടെ അഞ്ച് കിലോ സിലിണ്ടറിന്റെ പുതിയ വില 821.50 രൂപയായി.
പാചകവാതക പൂഴ്ത്തിവെപ്പിനെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനൊപ്പം രാജ്യത്തെ ഇന്ധന സുരക്ഷ ശക്തമാക്കാനും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാനും സർക്കാർ ശ്രമിച്ചുവരികയാണെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് നിലവിൽ ഇന്ധനക്ഷാമമില്ലെന്നും എണ്ണ വിപണന കമ്പനികളോട് കുറഞ്ഞത് 30 ദിവസത്തെ എൽ.പി.ജി കരുതൽ ശേഖരം ഉറപ്പാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ അറിയിച്ചു. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ക്രൂഡ് ഓയിലിന്റെ കരുതൽ ശേഖരം വർധിപ്പിക്കുന്ന കാര്യത്തിലും സർക്കാർ കൃത്യമായ പ്ലാനുകളോടെയാണ് മുന്നോട്ട് പോകുന്നതെന്നും സുജാത ശർമ്മ കൂട്ടിച്ചേർത്തു.
