കോഴിക്കോട്: വധശിക്ഷയിൽ നിന്നും മോചിതനായി, രണ്ടു പതിറ്റാണ്ടു നീണ്ട ഗൾഫിലെ ജയിൽ വാസത്തിനും ശേഷം കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി. രാവിലെ 7.35 ഓടെ റഹീം സഞ്ചരിച്ച വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്തു. വിമാനത്താവളത്തിലെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി 8.20 ഓടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്. കണ്ണീരോടെ വിമാനത്താവളത്തിന് പുറത്തെത്തിയ റഹീം, തന്റെ മോചനത്തിനായി പ്രാർത്ഥിക്കുകയും പ്രdownloaderഫിക്കുകയും ചെയ്ത എല്ലാവർക്കും നന്ദിയെന്ന് ഒറ്റവാചകത്തിൽ പ്രതികരണം ഒതുക്കി.
വ്യവസായി ബോബി ചെമ്മണ്ണൂർ, റഹീമിന്റെ സഹോദരൻ, സുഹൃത്തുക്കൾ തുടങ്ങിയവർ വിമാനത്താവളത്തിന് പുറത്ത് അദ്ദേഹത്തെയും കാത്തുനിൽക്കുന്നുണ്ടായിരുന്നു. വികാരനിർഭരമായ രംഗങ്ങൾക്കാണ് കരിപ്പൂർ സാക്ഷ്യം വഹിച്ചത്. റഹീമിനെ കെട്ടിപ്പുണർന്നാണ് ബോബി ചെമ്മണ്ണൂർ സ്വീകരിച്ചത്. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അബ്ദുല്‍ റഹീമിന് ഹൃദ്യമായ സ്വീകരണമാണ് എയർപോർട്ടിൽ ഒരുക്കിയിരുന്നത്. റഹീമിന് താൽപ്പര്യമുണ്ടെങ്കിൽ തന്റെ ജ്വല്ലറിയിൽ ജോലി നൽകുന്നത് പരിഗണിക്കുമെന്ന് ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് പറഞ്ഞു.
കരിപ്പൂരിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിക്ക്, തന്റെ ജയിൽ മോചനത്തിനായി വിദേശത്ത് വലിയ രീതിയിൽ പരിശ്രമം നടത്തിയ എംബസി മുൻ ഉദ്യോഗസ്ഥൻ യൂസഫിന്റെ വീട്ടിൽ അബ്ദുൽ റഹീം ഇറങ്ങി. യൂസഫിനെ ആലിംഗനം ചെയ്താണ് റഹീം തന്റെ കൃതജ്ഞത അറിയിച്ചത്. എത്രകാലം കഴിഞ്ഞാലും റഹീമിനെ മോചിപ്പിക്കാനാകുമെന്ന് തന്നെയാണ് താൻ വിശ്വസിച്ചിരുന്നതെന്ന് യൂസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. യൂസഫിന്റെ വസതിയിലെ സന്ദർശനത്തിന് ശേഷമാണ് അബ്ദുൽ റഹീം സ്വന്തം വീട്ടിലേക്ക് യാത്ര തിരിച്ചത്.
തന്റെ 24-ാം വയസ്സിലാണ് അബ്ദുൽ റഹീം ജോലി തേടി സൗദി അറേബ്യയിലേക്ക് പോയത്. സൗദി സ്വദേശിയുടെ അസുഖബാധിതനായ മകനെ പരിപാലിക്കലായിരുന്നു ജോലി. 2006 ഡിസംബർ 26-ന് ഭിന്നശേഷിക്കാരനായ ഈ ബാലൻ മരിക്കാനിടയായ സംഭവത്തിലാണ് റഹീം ജയിലിലായത്. കുട്ടിയുടെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന പ്രത്യേക ഉപകരണത്തിൽ റഹീമിന്റെ കൈ അബദ്ധത്തിൽ തട്ടിയതാണ് മരണത്തിന് കാരണമായത്. മനഃപൂര്‍വമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും കോടതി റഹീമിന് വധശിക്ഷ വിധിക്കുകയായിരുന്നു.
തുടർന്ന് ആക്ഷൻ കൗൺസിലിന്റെയും ലോകമെമ്പാടുമുള്ള മലയാളികളുടെയും കൂട്ടായ ശ്രമത്തിലൂടെ സമാഹരിച്ച ഭീമമായ മോചനദ്രവ്യം (ബ്ലഡ് മണി) കോടതിയിൽ ഒടുക്കിയതിനെത്തുടർന്നാണ് വധശിക്ഷ ഒഴിവായത്. എന്നാൽ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷാ കാലാവധി കൂടി അവസാനിച്ചതോടെയാണ് റഹീമിന് ഒടുവിൽ ജന്മനാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിഞ്ഞത്. രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷമുള്ള റഹീമിന്റെ മടങ്ങിവരവ് കുടുംബത്തിനും നാടിനാകെയും വലിയ ആശ്വാസമാണ് പകരുന്നത്.
