ബെംഗളൂരു : മൈസൂരുവിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു. തൃശൂർ വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെയും സിനിയുടെയും മകൾ ആര്യ (18) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു അപകടം സംഭവിച്ചത്. മൈസൂരു ആദി ചുഞ്ചനഗിരി മെഡിക്കൽ കോളജിലെ ഒന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു ആര്യ.
കോളജിലെ താമസസൗകര്യങ്ങളും ഭക്ഷണവും ശരിയായ രീതിയിൽ അല്ലാത്തതിനെ തുടർന്ന് പഠനം അവസാനിപ്പിച്ച് പിതാവിനൊപ്പം കാറിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ആര്യയുടെ ജീവൻ കവർന്നത്. ആര്യയും പിതാവും സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിർദിശയിൽ നിന്നും അമിതവേഗതയിൽ വന്ന മറ്റൊരു കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.
അപകടത്തിൽ ആര്യയുടെ പിതാവ് സുരേന്ദ്രനും പരിക്കേറ്റിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ആര്യയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. തുടർപഠനത്തിനായി ആഗ്രഹത്തോടെ പോയ പെൺകുട്ടി ദിവസങ്ങൾക്കകം അപകടത്തിൽ മരിച്ച വാർത്ത വരവൂരിലെ ജന്മനാടിനെ കടുത്ത നോവിലാഴ്ത്തിയിരിക്കുകയാണ്.
