ബെംഗളൂരു: നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ സപ്പോർട്ടിനായി പിടിച്ച ഹാന്റിൽ (പിടിവള്ളി) പൊട്ടി വീണ് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഗംഗാനഗർ എക്സ്റ്റൻഷൻ സ്വദേശിയായ എം.ജി. നാഗരാജു (49) നൽകിയ പരാതിയിലാണ് ബെംഗളൂരുവിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധി പ്രസ്താവിച്ചത്.
2025 ജനുവരി 18-നായിരുന്നു കേസിനാസ്പദമായ സംഭവം. രാജാജിനഗറിൽ നിന്നും കെ.ആർ. മാർക്കറ്റിലേക്ക് മെട്രോയിൽ യാത്ര ചെയ്യുകയായിരുന്ന നാഗരാജുവിന് തിരക്ക് കാരണം സീറ്റ് ലഭിച്ചിരുന്നില്ല. തുടർന്ന് ട്രെയിനിലെ ഹാന്റിലിൽ പിടിച്ച് നിൽക്കുന്നതിനിടെ, കെ.ആർ. മാർക്കറ്റ് സ്റ്റേഷന് സമീപം വെച്ച് ഹാന്റിൽ പെട്ടെന്ന് പൊട്ടി അദ്ദേഹത്തിന്റെ മൂക്കിൽ ശക്തമായി ഇടിക്കുകയായിരുന്നു. മൂക്കിൽ നിന്ന് കടുത്ത രക്തസ്രാവമുണ്ടാവുകയും, ഇടിയുടെ ആഘാതത്തിൽ 3000 രൂപ വിലവരുന്ന അദ്ദേഹത്തിന്റെ കണ്ണട തകരുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരാണ് വീഴാൻ പോയ നാഗരാജുവിനെ താങ്ങിപ്പിടിച്ചത്.
എന്നാൽ സ്റ്റേഷനിലെത്തിയ നാഗരാജുവിന്റെ പരാതി സ്വീകരിക്കാൻ സ്റ്റേഷൻ കൺട്രോളർ ആദ്യം തയ്യാറായില്ലെന്നും, പിന്നീട് നിർബന്ധിച്ചപ്പോഴാണ് പരാതി എഴുതി വാങ്ങിയതെന്നും നാഗരാജു ആരോപിച്ചു. ചികിത്സാ ചെലവ് നൽകാൻ ബി.എം.ആർ.സി.എൽ. വിസമ്മതിച്ചതോടെയാണ് അദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
തങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണെന്നും ഉപഭോക്തൃ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമായിരുന്നു ബി.എം.ആർ.സി.എല്ലിന്റെ പ്രധാന വാദം. കൂടാതെ, മെട്രോയിലെ ഹാന്റിലുകൾ നേരിയ പിന്തുണയ്ക്ക് മാത്രമുള്ളതാണെന്നും യാത്രക്കാരൻ അതിൽ തൂങ്ങി മുഴുവൻ ശരീരഭാരവും നൽകിയതിനാലാണ് അത് പൊട്ടിയതെന്നും അധികൃതർ വാദിച്ചു. ദിവസേന കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താറുണ്ടെന്നും നാഗരാജു ഹാന്റിൽ ദുരുപയോഗം ചെയ്തതാണ് അപകടത്തിന് കാരണമെന്നും സ്ഥാപിക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ ഉണ്ടെന്നും മെട്രോ അധികൃതർ അവകാശപ്പെട്ടു.
എന്നാൽ, ഹാന്റിൽ ദുരുപയോഗം ചെയ്തു എന്ന് വാദിച്ച ബി.എം.ആർ.സി.എല്ലിന് കോടതിയിൽ സി.സി.ടി.വി ദൃശ്യങ്ങൾ ഹാജരാക്കാൻ സാധിച്ചില്ല. സമർപ്പിക്കപ്പെട്ട ചിത്രങ്ങളിൽ നാഗരാജു സാധാരണ രീതിയിലാണ് ഹാന്റിൽ ഉപയോഗിച്ചതെന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. ഹാന്റിലുകൾക്ക് ഭാരപരിധിയുണ്ടെന്ന കാര്യം ബോർഡുകളിലൂടെയോ അനൗൺസ്മെന്റുകളിലൂടെയോ യാത്രക്കാരെ അറിയിക്കാൻ മെട്രോ അധികൃതർ തയ്യാറായിട്ടില്ലെന്നും, കടുത്ത തിരക്കുള്ള കോച്ചുകളിൽ സാങ്കേതിക പരിധികൾ മനസ്സിലാക്കാൻ യാത്രക്കാർക്ക് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് സേവനത്തിലെ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി. ടിക്കറ്റ് നിരക്ക് ഈടാക്കുന്ന മെട്രോ, ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുമെന്നും കോടതി വ്യക്തമാക്കി.
കമ്മീഷൻ പ്രസിഡന്റ് സയ്യിദ് അൻസർ കലീം, അംഗങ്ങളായ ശരാവതി എസ്.എം, ജ്യോതി എൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. നാഗരാജുവിന്റെ തകർന്ന കണ്ണടയ്ക്ക് 3,000 രൂപയും, നഷ്ടപരിഹാരവും കോടതിച്ചെലവും ഉൾപ്പെടെ 2,000 രൂപയും ചേർത്ത് ആകെ 5,000 രൂപ യാത്രക്കാരന് നൽകാൻ കോടതി ബി.എം.ആർ.സി.എല്ലിനോട് ഉത്തരവിട്ടു.
