ബെംഗളൂരു : വിനോദസഞ്ചാരികൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കാരിബാഗിൽ കുടുങ്ങി അനങ്ങാനാകാതെ കൈകാലിട്ടടിക്കുന്ന കുരങ്ങന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വനമേഖലയിലും ദേശീയപാതയോരങ്ങളിലും വിനോദസഞ്ചാരികൾ കാട്ടുന്ന ഇത്തരം ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം വന്യമൃഗങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുകയാണെന്ന് ചൂണ്ടിക്കാട്ടി കടുത്ത അമർഷമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതോടൊപ്പം വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ വീഴ്ചയെയും നെറ്റിസൺസ് രൂക്ഷമായി വിമർശിക്കുന്നുണ്ട്.
തമിഴ്‌നാട്, കേരള അതിർത്തികളിലെ ചെക്ക്‌പോസ്റ്റുകളിൽ കർശനമായ പരിശോധനകളും നിയമങ്ങളും നിലനിൽക്കുന്നതിനാൽ, ഊട്ടിയിലേക്കും കോയമ്പത്തൂരിലേക്കും പോകുന്ന സഞ്ചാരികൾ വലിയ തോതിൽ ബന്ദിപ്പൂർ വഴിയുള്ള പാതയാണ് തിരഞ്ഞെടുക്കുന്നത്. ഇതിലൂടെ യാത്ര ചെയ്യുന്ന ചിലർ വനത്തിനുള്ളിലേക്ക് പ്ലാസ്റ്റിക് കവറുകളും കുടിവെള്ള കുപ്പികളും വ്യാപകമായി വലിച്ചെറിയുന്നതായി പരാതിയുണ്ട്.
കേരള പാതയിലെ മേലുകാമനഹള്ളി, മദ്ദൂർ ചെക്ക്‌പോസ്റ്റുകളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വാഹന പരിശോധന കാര്യക്ഷമമല്ലെന്ന് പരിസ്ഥിതി പ്രവർത്തകനായ ശ്രീകാന്ത് കുറ്റപ്പെടുത്തി. വനംവകുപ്പ് സഞ്ചാരികളിൽ നിന്ന് ‘ഗ്രീൻ സെസ്സ്’ (ഹരിത നികുതി) ഈടാക്കാൻ തുടങ്ങിയതോടെ തങ്ങൾക്ക് കാട്ടിൽ എന്തും ചെയ്യാമെന്ന ധാർഷ്ട്യമാണ് സഞ്ചാരികൾക്കെന്നും അദ്ദേഹം പറഞ്ഞു. ഹിമവദ് ഗോപാലസ്വാമി ബേട്ടയുടെ അടിവാരത്തുള്ള കടകളിൽ പ്ലാസ്റ്റിക് കുപ്പികൾ വിൽക്കുന്നതിന് കർശന നിരോധനമുണ്ട്. എന്നാൽ ബന്ദിപ്പൂരിലെ സഫാരി കാമ്പസിനുള്ളിൽ പോലും ഇപ്പോഴും പ്ലാസ്റ്റിക് കുപ്പികൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് ഉയർന്നുവരുന്ന ആക്ഷേപം.
